Reminiscece Of Air Force Life

Monday, December 30, 2013

മെനോ പോസ്സ്

            സമൂഹത്താല്‍ അങ്ങീകരിക്കപ്പെട്ട്, സമൂഹത്താല്‍ അനുഗ്രഹീതമായി
എനിക്ക് ലഭിച്ച എല്ലാത്തിനേയും, നാട്ടുകാര്‍ ശരി വയ്ക്കും!
               എന്തെങ്കിലും മാറിയാലോ, 'തോന്നിയവാസി' ആകും!
       എന്നെ സംബധിച്ചിടത്തോളം, 'ഇണ ചേരല്‍', വംശ പരമ്പര നിലനിര്‍ത്താന്‍ വേണ്ടി ഉള്ളതാണെങ്കില്‍, ഞാന്‍ ആ തലം വിട്ടിട്ട് ഒത്തിരി നാളായിരിക്കുന്നു!  
               രണ്ട് പ്രായമായ പിള്ളേര്‍ ആയി -
                      ജീവസന്ധാരണത്തിലുള്ള തിരക്കിലാണ് ഞാന്‍ -
      മൂത്ത കൊച്ചിന്‍റെ കോളേജു അഡ്മിഷന്‍, രണ്ടാമത്തെ കൊച്ചിന്‍റെ 'ഹൈസ്കൂള്‍  അഡ്മിഷന്‍' !  എന്തെല്ലാം പ്രശ്നങ്ങള്‍
        അപ്പോഴാണ്‌ അങ്ങേര്‍ 'ഇര്‍വിംങ്ങ് വാലസ്സിന്‍റെ' , 'സെവന്‍ മിനിട്ട്സിലെ'     കരാങ്കുലികളിലെ  മാന്ത്രികതയെക്കുറിച്ച് ക്ലാസ് എടുക്കുന്നത്-
          ഐഹികമായ സുഖത്തിലൊക്കെ ഞാനും, എന്‍റെ ആദ്യ കാലത്ത് പങ്കു
കൊണ്ടിരുന്നു-
                        എന്നിട്ട് ജീവിത യാഥാര്‍ഥ്യങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍,
ഒരു 'അബോര്‍ഷന്' മനസ്സില്ലാ മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു -
                           ഇത്രയും ഒക്കെ, അങ്ങരുടെ അശ്രദ്ധയാല്‍ - (എന്‍റെയും)!
          ഇതെല്ലാം കഴിഞ്ഞ്, ഒരു 'ഹിസ്റ്റെക്ടമിക്ക്' ഞാന്‍ വിധേയ ആകേണ്ടി വന്നപ്പോള്‍ അദ്ദേഹം എന്‍റെ കൂടെ ഉണ്ടായിരുന്നു -
                    ആദ്യത്തെ ഒന്ന് രണ്ടു മാസം എന്നെ പരിചരിച്ചു-
                    പിന്നെ ശങ്കരന്‍ തെങ്ങേല്‍ കയറാന്‍ തുടങ്ങി -
            'ഇര്‍വിംഗ് വാലസ്സിന്‍റെ' , 'സെവന്‍  മിനിട്ട്സിലെ'  കരാങ്കുലികളിലെ  മാന്ത്രികതയെക്കുറിച്ച് , അതില്‍ സരോഗേട്സ് നിര്‍വഹിച്ച പങ്കിനെ കുറിച്ച് !
         നീ പറയുന്നത് എല്ലാം ശരിയാണോ, എന്ന ഒരു മറുചോദ്യം!
                    നാളെ ഉച്ചക്ക്, കൂട്ടാന്‍ എന്താണ് വെക്കേണ്ടത്?
                      തോരന്‍ വേണോ, മെഴുക്കുപുരട്ടി വേണോ?
                 സാമ്പാര്‍ ഇന്നലെ ഉണ്ടാക്കിയത് 'ഫ്രിഡ്ജില്‍' ഉണ്ട് -
   മോനും, മോള്‍ക്കും നാളെ സ്കൂളില്‍ കൊടുത്തു വിടാന്‍ ഉള്ള  ആഹാരം എന്താണ്, എന്ന് പരതുമ്പോഴാണ്, ഭര്‍ത്താവിന്‍റെ മേല്‍പ്പറഞ്ഞ  'സെവന്‍  മിനിട്ട്സിലേ'   പ്രസന്റേഷന്‍'!
                 പണ്ട് മാധവിക്കുട്ടി, പാവക്കയെ താരതമ്യപ്പെടുത്തി എഴുതിയ ഒരു
മൂര്‍ത്ത മുഹൂര്‍ത്തം ഓര്‍മയില്‍ വന്നു!
                   'പുരുഷ മേധാവിത്വത്തിന്‍റെ  അപ്രമാദിത്യം'!
                     ചായ കുടിച്ച കപ്പ് കഴുകിവെക്കാന്‍ പോലും മെനക്കെടാന്‍ ശ്രമിക്കാത്ത ആള്‍, അടുക്കളയില്‍ വന്ന് പാത്രങ്ങള്‍ കഴുകി വെക്കാന്‍  സഹായിക്കുന്നതിലുള്ള വ്യഗ്രത കാണിക്കുമ്പോള്‍ തന്നെ മനസ്സിലാകും -
                       "കാള വാല് പോക്കുന്നത്  എന്തിനാണ് എന്ന്"-
                    കാര്യം കഴിഞ്ഞുള്ള വിരക്തിയും, വിദ്വേഷവും എല്ലാം 'പ്രകൃതി നിയമമാണ്' എന്നും "നാഷണല്‍ ജിയോഗ്രാഫി' അനുബന്ധമാക്കി പറഞ്ഞു തരും!  
                സ്ത്രീ ശരീരത്തിലെ, അത്ഭുതാവഹമായ, പ്രകൃത്യാല്‍ നല്‍കിയിട്ടുള്ള എല്ലാ പ്രത്യേകതകളും മനസ്സിലാക്കാതെ, അവനവന് ഉതകുന്ന രീതിയില്‍, വ്യാഖ്യാനിക്കുന്ന പുരുഷ സമൂഹം!  
                    മൌലീകവാദികള്‍, 'കോഴിയേയൂം, സിംഹത്തിനെയം' ഉദാഹരിച്ച്
പകൃതി  നിയമത്തെ പ്രകീര്‍ത്തിക്കുന്നു -
            പക്ഷെ 'കോഴിയെയും', 'സിംഹത്തിനെയം'  പോലെയുള്ള ഒരു ജീവി അല്ല മനുഷ്യര്‍! എന്നത് മറക്കുന്നു!
                            'ചിന്തിക്കാനും പ്രതികരിക്കാനും ചിരിക്കാനും ഉള്ള ഒരു സവിശേഷികത നമ്മളില്‍ ഉണ്ട്-'
                   "എന്നിട്ടും നമ്മള്‍"
             "മാന്‍ ഈസ് എ സോഷ്യല്‍ അനിമല്‍', 'അടുത്ത 'സുവിശേഷം'!
                                 "എത്ര ശരിയാണ്"
                പ്രകൃതിയുടെ ഈ വരദാനം എല്ലാം മറന്നു ചിലര്‍, കാലത്തെ പുറകോട്ട് തിരിക്കുന്നു!
                പുരുഷ മനസ്സിനെ കീഴടക്കുന്നത് 'വയറിലൂടെയാണ്'   ഒരു വടക്കേ ഇന്ത്യന്‍ ചൊല്ലുണ്ട് -
       അവന് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കി കൊടുക്കുക, അതിലൂടെ അവനെ വശത്താക്കുക എന്നതാണ് അതിന്‍റെ സാരാംശം!
           അതിന് ഒരു ടിപ്പണിയും ഉണ്ട് !
             'വയര്‍ മാത്രമല്ല, അതിന് താഴെയുള്ള മേഘലകളും, അതുപോലെതന്നെ
പ്രസക്തമാണ്. '
       ഇത് ഏതോ ഒരു ഹിന്ദി സിനിമയില്‍ ' ഡയലോഗ്' ആയി വന്നിട്ടും ഉണ്ട്!
             ഇഷ്ടാഹാരം ഉണ്ടാക്കുന്നത് വരെ ഞാന്‍ സമ്മതിക്കുന്നു -
                          വയറിന്‍റെ പ്രശ്നം കുടുംബത്തിനെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നമാണ് -
                             പക്ഷെ അതിന് താഴോട്ട് പോകുമ്പോള്‍, അത് എന്‍റെ മാത്രം പ്രശ്നമാകുമ്പോള്‍, എന്‍റെ മനോനില കൂടി ഒരു ഭാഗമല്ലേ!
                   ഞാന്‍ മാത്രമാണ് അതില്‍ ഭാഗഭാക്ക് എന്ന കാരണത്താല്‍ !
            അതുകൊണ്ട് എന്നെ ബലാല്‍സംഗം ചെയ്യേണ്ടതുണ്ടോ?
                ഭര്‍ത്താവ്,  ഭാര്യയെ ബലാല്‍ക്കാരം ചെയ്യേണ്ട അവസ്ഥ -
              ഇതെന്താ  24x7 എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ ഒരു എ.ടി. എം  ബൂത്തോ?
                                    ഞാനതും സഹിച്ചു -
        "സ്ത്രീക്ക് ഭൂമി ദേവിയെപ്പോലെ   ക്ഷമയുണ്ടാകണം" -   കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ചതാണ് -
              ഇതെല്ലാം കഴിഞ്ഞ് ഇന്ന് ഞാന്‍ ഐ. സി. യു വില്‍ അദ്ദേഹത്തിന്‍റെ കൈ
പിടിച്ചിരിക്കുകയാണ്! ഒരു ഹൃദയാഘാതത്തെ തുടര്‍ന്ന് -
                സംസാരിക്കരുത് എന്ന ഡോക്ടര്‍മാരുടെ വിലക്ക് -
          പ്രജ്ഞാ യോഗ്യനായപ്പോള്‍, കണ്ണ് തുറന്ന് എന്നെ നോക്കി -
                                  സംസാരിക്കരുത് എന്ന ഡോക്ടര്‍മാര്‍ പറഞ്ഞ വിലക്ക്, ഞാന്‍ ആവര്‍ത്തിച്ചു -
           എന്‍റെ കൈവിരലുകളില്‍, വിരലുകള്‍ ചേര്‍ത്തുള്ള മൃദുവായ ഒരു സ്പര്‍ശം -  ഒരു തലോടല്‍ -
                              മനസ്സുകള്‍ തമ്മില്‍ നടത്തിയ അസാധ്യമായ ഒരു ആശയ വിനിമയത്തിന്‍റെ ആകെത്തുക!
                "ഇതുവരെ നിന്നേ എനിക്കെന്ത്യെ  മനസ്സിലാകാഞ്ഞത്" എന്ന രീതിയിലുള്ള, നിസ്സാഹയതയുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ടുള്ള ഒരു നോട്ടം -
              ഇതായിരിക്കാം അദ്ദേഹം പണ്ട് ക്ലാസ്സെടുത്തിരുന്ന 'കരാംഗുലീ സ്പര്‍ശത്തില്‍' നിന്നും ഇണക്ക് കിട്ടുന്ന സാന്ത്വനം !
            അപ്പോള്‍ ഞാന്‍ ആ കണ്ണില്‍ കണ്ടത്, 'രണ്ട് കണ്ണീര്‍ തുള്ളികള്‍' -
                         എന്‍റെ ജീവിതം ധന്യമായി -
-------------------------------------------------------------------------------------------------------

ആറന്മുളയില്‍ ഞങ്ങള്‍ സുഗതകുമാരി ടീച്ചറിന്‍റെ കൂടെയാണ്

                ഞാന്‍ നേരത്തെ എഴുതിയ ഒരു പോസ്റ്റ് ആവര്‍ത്തിക്കുന്നു -
അന്ന് എഴുതിയിരുന്നത് 'സംശയത്തിന്‍റെ' നിഴലില്‍ കൂടി നമ്മള്‍ അറിഞ്ഞ
വസ്തുതകളെ ആധാരമാക്കിയാണ്'-
         ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ വിഭിന്നമാണ് -
   'തണ്ണീര്‍ തടങ്ങള്‍ നികത്താന്‍, ഒരു കൊട്ട മണ്ണ് പോലും ഇട്ടിട്ടില്ല എന്ന്
മുഖ്യമന്ത്രി'
     'ഇതെല്ലാം നടന്നത് ഇടത് സര്‍ക്കാരിന്‍റെ സമയത്താണ്'
       സ്ഥലത്തിന്‍റെ 'പോക്ക് വരത്ത്' നടത്തിയത് 'ഉമ്മന്‍ ചാണ്ടിയുടെ' സമയത്താണ് - വി. എം. സുധീരന്‍ വരെ  പറഞ്ഞു 'ആറന്മുളയില്‍ ആദ്യം മുതലേ നടക്കുന്നത് കള്ളക്കളികള്‍ ആണ്' എന്ന് !
                പുറകെ പ്രതിപക്ഷ നേതാവിന്‍റെ പ്രഖ്യാപനം -
    'ഞങ്ങളുടെ സമയത്ത് അങ്ങിനെ ഒരു അനുവാദം കൊടുത്തിട്ടില്ല'
                  ഇവര്‍ രണ്ടുപേരും അല്ല എങ്കില്‍,   എനിക്കൊരു സംശയം -
                         'ഞാനാണോ അനുമതി കൊടുത്തത്' എന്ന് !
                                  'ദല്‍ഹി ഒരു സൂചന ആണേ'
    'പവര്‍ കറപ്പ്ട്സ്,അബ്സല്ല്യൂറ്റ് പവര്‍   കറപ്പ്ട്സ് ആബ്സല്ല്യൂട്ടിലി'
എന്ന മഹത് വചനം ഓര്‍ക്കുന്നത് കൊള്ളാം -
              അതുകൊണ്ടാണല്ലോ, സ്സൂര്യനെല്ലി കേസ്സിനെ കുറിച്ച് ചോദിച്ച ഒരു
മാധ്യമ പ്രവര്‍ത്തകയോട്, 'വയലാര്‍ രവി' ചോദിച്ച ചോദ്യം!
         "നിങ്ങള്‍ക്കെന്താ, അതുപോലത്തെ അനുഭവം വല്ലതും ഉണ്ടായിട്ടുണ്ടോ?"
                'ധാര്‍ഷ്ട്യത്തിന്‍റെ  പാരകമ്യം ആയിരുന്നു അത്"-
      ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ നടത്തുന്ന ഈ ഒത്തുകളിയില്‍
ജനങ്ങള്‍ മടുത്തു  -
       നിങ്ങള്‍ സാധ്യത കണ്ടിട്ടുള്ള, 'നായര്‍, നാരണീയര്‍, യാക്കോബ, മാര്‍ത്തോമ,
കാന്താപുരവും, അല്ലാത്തതും ആയ വിഭാഗത്തിലും, സാധാരണ മനുഷ്യര്‍
കാംഷിക്കുന്ന ഒരു മാറ്റത്തിന് ഉള്ള വെമ്പല്‍ ഉണ്ട്-
           എനിക്ക് ആരോ ഫോര്‍വേഡ് ചെയ്ത ഒരു 'കമന്റ്റ് ഉണ്ട് -
         കുട്ടികള്‍ക്ക് വേണ്ടി, ഉപയോഗിച്ച 'ഡയപ്പറും, മൂല്ല്യ ശോഷണം വന്ന രാഷ്ട്രീയവും, സമയത്തിന് അനുസരിച്ച്  മാറ്റണം' !
               ഇല്ലങ്കില്‍ അനുഭവിക്കേണ്ടി വരുന്നത് നമ്മള്‍ തന്നെ ആണ് !
    'ടൂറിസത്തിലും, വ്യവസായത്തിലും, പരിസ്ഥിതിയിലും, 'ആ ഇക്ക' ആയാലും 'ഈ ഇക്ക' ആയാലും, തധ്യൈവ!
              ഓശാന പാടാന്‍  കുറെ 'വേലക്രിഷ്ണന്മാരും!
             നാല് കൊല്ലം, അധികാരത്തിന്‍റെ തിമിര്‍പ്പില്‍ ആറാടിയിട്ട്, ഇപ്പോള്‍
മാനസാന്തരം അഭിനയിക്കുന്നു!
                   ഇവിടെയാണ്‌ 'ആറന്മുള വിമാന താവളക്തിന്‍റെ  പ്രത്യേകത '-
            സ്വന്തം കസേരക്ക് വേണ്ടിയിട്ട്, അമ്മായി അമ്മയോടും മരുമോനോടും
'അച്ചാരം' മേടിച്ച് വന്നിട്ട് കളിക്കുന്ന ഈ കളി, പരിതാപകരം തന്നെ !
             വി. എം. സുധീരന്‍, പ്രതാപന്‍, വി.ഡി സതീശന്‍ തുടങ്ങിയ ഭരണ പക്ഷത്തുള്ള, പ്രതിനിധികള്‍ക്ക് ഉപരി, എഴുപത്തിനാല് ജനപ്രതിനിധികളുടെ വിയോജിപ്പിന് എതിരെ, എട്ടു എം. പി മാര്‍ നട്ടെല്ല് മറന്ന്‍,  അമ്മായിയുടെ
കൂടെ കൂടി -
        'ട്രേഡ് യൂണിയനെന്‍റെയും, സ്ഥാപിത വോട്ട് ബാങ്കുകളുടെയും' തിമിര്‍പ്പില്‍ ആണല്ലോ ഈ ഹൂങ്ക്'  -  മനം മടുത്ത സാധാരണ ജനങ്ങള്‍, ഇത് മടുത്തിരിക്കുന്നു.   ഇതിനപ്പുറം ഒരു ജനഹിതം ഉണ്ടെന്ന് നിങ്ങള്‍ കാണാന്‍ പോകുന്നു !
              ഇങ്ങോട്ട് വാ - 2014 ല്‍ കാണാം !
    ഇത്രയും 'പൊളിറ്റിക്കല്‍ സാറ്റെയെഴ്സ് ' വന്നിട്ടുള്ള കേരളത്തിന്‌ ആണ് ഈ ദുര്‍വിധി !
            'അമ്മ, അണ, എന്ന് എഴുതാന്‍ പറ്റിയതില്‍ ഒരു കാര്യോം ഇല്ല മാഷെ'!
----------------------------------------------------------------------------------------------------            
   ഒരു അപ്പോസ്തലനാം എബ്രഹാം വന്നു - പമ്പയാറിന്‍റെ  തായ് വഴികള്‍ സ്വായത്തമാക്കി - അതില്‍ നീര്‍ച്ചാലുകള്‍ക്ക് എതിരേയും അല്ലാതെയും 'തടകള്‍' കെട്ടുന്നു - ഇതെല്ലാം ഒരു വ്യക്തി പ്രഭാവത്തിന്‍റെ ചൊല്ലിലും ചിലവിലും !
                                       ആ കെട്ടിയ തടകള്‍ ഒരു ദേശത്തിന്‍റെ ചരിത്രം മാറ്റി എഴുതകയാണ്, എന്നുള്ളതില്‍ ലവലേശം ലജ്ജ  ഇല്ലാത്ത 'ഉളുപ്പില്ലാത്ത'  കുറെ ആളുകളും അധികാരികളും!
              "ഒരിഞ്ചു വയല്‍ പോലും നികത്താന്‍ അനുവദിക്കപ്പെടുകയില്ല എന്ന്
ആണയിട്ട് പറയുന്ന സമയത്താണ്, ഈ സ്ഥലങ്ങളെല്ലാം, നികത്തപ്പെട്ടത്!
      പെരിയാറിന്‍റെ  കൈവഴികള്‍ക്ക്‌ ഇരുവശവും ഇത് പോലെ നികത്തപ്പെട്ട
വയലുകള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്!
                             ആലുവയില്‍ നിന്ന് പറവൂര്‍ വരെ ഉള്ള ബസ്സിലുള്ള യാത്ര, കാഞ്ഞിരമറ്റത്ത്   നിന്ന് പൂ.ത്തോട്ട വരെയുള്ള യാത്ര, ഇതെല്ലാം പണ്ട് മനസ്സിന് കുളിര് നല്‍കിയിട്ടുള്ള  യാത്രകളായിരുന്നു -  റോഡിന്‍റെ രണ്ട് വശവും, നെല്‍വിളകള്‍ പൂത്തുലഞ്ഞ് കാറ്റില്‍ ആടി നില്‍ക്കുന്ന നയനാന്ദകരമായ
ദൃശ്യം -
                               കൂടാതെ 'പൊക്കാളി'  അതുപോലെ 'കരി നിലങ്ങളില്‍', വിളവെടുപ്പിനുശേഷം, ഇറക്കിവിടുന്ന 'താറാവ് കൂട്ടങ്ങള്‍' - ആ കൃഷിയുടെ ബാക്കിപത്രത്തില്‍ ജീവിക്കുന്നവരും, അതുകൊണ്ട് ജീവസന്ധാരണം നടത്തതുന്നവരുംമായ അനേകം മനുഷ്യരാണ് -
                       പതിനായിര കണക്കിന് ഏക്കര്‍ കൃഷി ഭൂമികളില്‍, ഇന്ന്
കുറ്റിയടിച്ച കമ്പിയില്‍, നീണ്ട കയറില്‍ കെട്ടിയിരിക്കുന്ന 'പോത്തിന്‍ കിടാവുകള്‍', വയല്‍ നികത്തിയ സ്ഥലങ്ങളില്‍ വീടുകള്‍, ക്രഷരുകള്‍!
                കൃഷി അസാധ്യമായ സ്ഥലങ്ങളില്‍ കണ്ടുപിടിക്കപ്പെട്ട, പുതിയ വരുമാന മാര്‍ഗം!  
        മൂവാറ്റുപുഴ ആറിന്‍റെ  തായ് വഴിയായി, പിറവത്ത് കൂടി ഒഴുകുന്ന പുഴയുടെ, രണ്ട് വശങ്ങളിലും, ഡ്രില്‍ ചെയ്ത്, പാടത്ത് നിന്ന് മണ്ണ് വലിച്ചെടുക്കുന്നു-
            ചുരുക്കത്തില്‍ നമ്മുടെ നാട്ടില്‍ നിന്ന് ലഭിക്കാവുന്ന നെല്‍വിളകളെ   എല്ലാം കഴുത്ത് ഞെരിച്ചു കൊല്ലുന്നു!
                           എന്നാലും മലയാളിക്ക് രണ്ട് നേരവും ചോറുണ്ടില്ലെങ്കില്‍,
'അസക്യതയും'!
               ആറന്മുളയില്‍ സംഭവിച്ചത്, കരുതി കൂട്ടി നടത്തിയ ഒരു കുരുതി ആയിരുന്നു എന്നതാണ് പ്രത്യേകത!
      അതും ജല സമൃദ്ധി,  പ്രകൃത്യാ അനുഗ്രഹിച്ചിട്ടുള്ള ഒരു ഭൂപ്രദേശത്ത് !
              അതിനെ ആശ്രയിച്ചു കഴിയുന്ന ഒരു ജനാവലിയെ നിസ്സഹായരാക്കി !
             നല്ല രസമായിരിന്നു കാണാന്‍, "കര്‍ഷക തൊഴിലാളി പ്രേമികളുടെ പതിച്ചു കൊടുക്കലും, പിന്നെ ജനങ്ങളെ പ്രീണിപ്പിക്കാനുള്ള,  തിരിച്ച് പിടിക്കലും"!
                      " മലയാളികള്‍ സംപൂജ്യരായി"!
                               'കൈയ്യാലപ്പുറത്ത് ഇരിക്കുന്ന 'ഏണിക്കും , തേങ്ങായ്ക്കും'
എങ്ങോട്ടും  ആകാമല്ലോ എന്നാണല്ലോ , കഴിഞ്ഞ ആഴ്ച ഇറങ്ങിയ 'പുതുമൊഴി'!
                              "തണ്ണീര്‍ തടം" നികത്തിയവനെതിരെ നടപടി കൈക്കൊണ്ട്, നിയമപ്രകാരം  സ്ഥലം തിരിച്ച് പിടിച്ച്, സര്‍ക്കാര്‍ 'മിച്ചഭൂമിയായി' വിളംബരം നടത്തുന്നു - അപ്പോള്‍ 'തണ്ണീര്‍ തടം', ഔദ്യോഗികമായി 'മിച്ചഭൂമിയായി'.
            അത് സമീപ പ്രദേശത്ത് വരുന്ന ഒരു വലിയ വികസനോദ്യമത്തിനായി, വിട്ട് കൊടുക്കുന്നു -
                         എന്താ ഒരു വിശാലമനസ്കത !
          ഫലത്തില്‍ നടന്നതോ ഒരു വ്യക്തിക്ക് വേണ്ടി -
              തണ്ണീര്‍ തടം, മിച്ചഭൂമിയായി, മിച്ച ഭൂമി, വ്യവസായ അനുയോജ്യമായ
ഭൂമിയായി , വ്യവസായമല്ലാത്ത ഒരു സംരഭത്തിന് കൈമാറ്റം ചെയ്യപ്പെടാന്‍
ഉതകുന്നതായി! ഒരു പ്രദേശത്തെ ആയിരകണക്കിന് ഏക്കര്‍ കൃഷി നടന്നിരുന്നത്, ഇല്ലാതെയായി, സമീപ പ്രദേശത്തെ കുടിവെള്ളം ഇല്ലാതെയായി!
                "ഇതാണ് വികസനം"!
                       ഇത് തുടങ്ങിവെച്ചത് ഞങ്ങളല്ല അവരാണ്, എന്ന് ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ചു, പൊതുജനത്തെ 'കൊഞ്ഞനം കുത്തി'
കാണിക്കുന്നു !        
                                       പിന്നെ പി.പി.പി അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ വിമാനത്താവളത്തിനായി , അംബാനിയും കൂടെ ചേര്‍ന്നപ്പോള്‍,
കേന്ദ്ര സുരക്ഷ വകുപ്പിന്‍റെ സാങ്കേതികമായ അനുവാദതടസ്സം പൊടുന്നനെ ഇല്ലാതെയായി, മത്സരിച്ച്' പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ക്ലിയറന്‍സും!
        ഈ കൈമാറ്റത്തിനിടയില്‍, മാഡത്തിന്‍റെ മരുമോനും താല്‍പര്യമുണ്ടെന്ന് കേള്‍ക്കുന്നു -
           'അതുകൊണ്ടായിരിക്കാം, വേണമെങ്കില്‍ ചക്ക വേരിലും കായ്ച്ചത്'!
           'ഇതിനൊക്കെയാണ് 'ഏകജാല സംവിധാനം' എന്ന് പറയുന്നത്!
                      ഒറ്റ ജാലകം മതി - 'പണം' !  പരുന്ത് പോലും പറക്കില്ല !
                   'പാര്‍ലിയമെന്റു കമ്മിറ്റിയും, കേരളത്തിലെ എഴുപത്തിനാല് ജനപ്രതിനിധികളും' വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും, വടക്കന്‍ കാറ്റിന്‍റെ
ശക്തിയില്‍ എല്ലാം പറന്നു പോയി!      
                  അന്തര്‍ദേശീയ വിമാനത്താവളത്തിന്‍റെ പറയപ്പെടുന്ന ഒരു സൗകര്യം,
'ശബരിമല ദര്‍ശനം' സുഗമമാകും എന്നതാണ്!
          'അയ്യപ്പ സേവാ സംഘം' പോലും അതിനെ പിന്‍ താങ്ങിയിട്ടില്ല!
              'അയ്യപ്പനേക്കാള്‍ അയ്യപ്പഭക്തി അംബാനിക്ക് വന്നാല്‍, പിന്നെ ആര് പിടിച്ചാലും നില്‍ക്കുമോ'!
YouTube - Videos from this email

---------------------------------------------------------------------------------------------------------
    

Thursday, December 19, 2013

ദേവയാനികള്‍ എന്നും പ്രശ്നമായിരുന്നു !

                 "കചന്‍റെയും ദേവയാനിയുടെ കഥ ഓര്‍മയില്ലേ, "        
 കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയിട്ട്, നാഷണല്‍ ടി. വി യില്‍ കാണുന്നതിന്  ആധാരമാണ് ഈ കുറിപ്പ് -
                     അമേരിക്കയിലെ ഇന്ത്യന്‍ കൌന്സുലേറ്റിലെ ഒരു സീനിയര്‍ ഉദ്ദ്യോഗസ്ഥയായ, 'ദേവയാനി ഖോബ്രാഗടയെ, (വായില്‍ കൊള്ളാത്ത പേരു) കുട്ടിയെ സ്കൂളില്‍ വിടാന്‍ പോകുന്ന അവസരത്തില്‍, പിടിച്ചിറക്കി വിലങ്ങ് വെച്ച് അവിടത്തെ പോലീസുകാര്‍ കൊണ്ടുപോകുന്നു!
                അവരുടെ വസ്ത്രങ്ങള്‍ വരെ അഴിപ്പിച്ച് 'കാവിറ്റി' പരിശോധനയും
നടത്തി, മയക്കുമരുന്നിനും, കൊലപാതകങ്ങള്‍ക്കും ആയ പ്രതികളുടെ കൂടെ അടക്കപ്പെടുന്നു!  
            "മാധ്യമത്തിന് നല്ല ഒരു സ്കൂപ്പ് "
              ഇന്ത്യന്‍ സര്‍ക്കാരിനും ചമ്മല്‍.
    "സായിപ്പ്" പറയുന്നത്, അവിടത്തെ  നിയമ വ്യവസ്ഥകള്‍ വെച്ച്, അവര്‍
കുറ്റക്കാരി എന്ന് കണ്ടു"-  എന്നാണ്-
                 കുറ്റം എന്താണ്?
     അവിടത്തെ വേതന വ്യവസ്ഥകള്‍ അനുസരിച്ചുള്ള ശമ്പളം വേലക്കാരിക്ക്‌    നല്‍കിയില്ല -
                അപ്പോള്‍ ഇതൊരു തൊഴില്‍ തര്‍ക്കം ആണ് -
         ഇന്ത്യയില്‍ നിന്നും ഉണ്ടാക്കിയ കരാര്‍ പ്രകാരം, ആ ജോലിക്കാരിക്ക്,
വിസയും, ടിക്കറ്റും, താമസവും, 'മെഡിക്കല്‍ ഇന്‍ഷുറന്‍സും'  എല്ലാം ഏര്‍പ്പാടാക്കി കൊണ്ടാണ് അവരെ കൊണ്ടുപോയത്-      
                 ആറുമാസം കഴിഞ്ഞപ്പോള്‍ ആ സ്ത്രീ മുങ്ങി -
     കാരണം, അവിടത്തെ 'വീട്ടു ജോലിക്കാരുടെ തലത്തിലുള്ള ;അഞ്ചിരട്ടി ഇപ്പോള്‍ കിട്ടുന്നില്ല എന്ന തോന്നലാല്‍' -
                          ഈ കാര്യങ്ങള്‍ കാണിച്ച്  അവര്‍ റിപ്പോര്‍ട്ട് ചെയ്തു -
           അതിന്മേല്‍ അവിടത്തെ പോലീസിന്‍റെ  മറുപടി കിട്ടിയില്ല -
         മനുഷ്യാവകാശത്തിനു പേര് കേട്ട അമേരിക്കയില്‍ -
              ഒരു പീഡിതനേയും നിരാശ്രയരാക്കുകയില്ല-
       അങ്ങിനെയുള്ള അവസരങ്ങളില്‍, അവര്‍ക്ക് ആശ്രയത്വം നല്‍കും!
                            "മഹനീയമായ ആശയം"
       നൂറ്റാണ്ടുകളായിട്ട് 'അടിമത്വത്തിന്' വേദി ആയിരുന്ന ഒരു രാജ്യം!
                  അവര്‍ക്ക് സ്വാതന്ത്ര്യവും സമത്വവും കിട്ടി, പിന്നെ കുറെ നൂറ്റാണ്ടുകള്‍ പോലും ആയില്ല, 'ഉണ്ണാമന്മാര്‍' ആയി കേറിയ അവരും 'വെളിച്ചപ്പാടുകള്‍'
ആകാന്‍!  
               "എന്‍റെ എല്ലാം എന്‍റെ, നിന്റേതും എന്‍റെ"
                     എന്ന തരത്തില്‍ അധപ്പതിക്കാന്‍ -
          അതിനയാരിക്കാം ലോകം മുഴുവന്‍ പ്രയോഗിച്ച  ആ ചൊല്ല് -
                  "അമേരിക്കന്‍ ജിന്ഗോയിസം"-  
        അത് പോട്ടെ - മാധ്യമങ്ങളില്‍ കൂടി നമ്മള്‍ കേട്ടു -
   പല രാജ്യങ്ങളിലും, അമേരിക്കന്‍ എമ്പസ്സികളിലേ പ്രവര്‍ത്തകര്‍ക്ക്
തോന്നിയ പോലെ ഉള്ള 'വേതന വ്യവസ്ഥകള്‍ ആണ് എന്ന് -
              ചില ഇടങ്ങളില്‍ ഒരു ദിവസം 'ഒരു ഡോളര്‍' എന്ന നിരക്കില്‍ ആണ് എന്ന് -
                  ഒരു ഡോളര്‍ എന്ന് പറഞ്ഞാല്‍ "അറുപതു രൂപ"-
      നമ്മുടെ നാട്ടില്‍ ഒരു ദിവസം (അതും രണ്ട് മണി വരെ) അറുന്നൂറ് രൂപ എങ്കിലും കൊടുക്കണം - ഒരു പണിക്കാരനെ കിട്ടാന്‍ -
               "അമേരിക്കയിലേ നിയമങ്ങള്‍ക്കു അവിടെ  താമസിക്കുന്ന എല്ലാരും വിധേയരാണ് - " ഇതാണ് ന്യായവാദം -
                   ശരി സമ്മതിച്ചു -
            അങ്ങിനെ എങ്കില്‍, സൌദിയിലും, കുവൈത്തിലും, ഖത്തറിലും ഉള്ള,
അമേരിക്കന്‍ സൈനിക മേഖലകളിലും, അത് പോലെ ആ രാജ്യങ്ങളുടെ നിയമ
സംഹിത അനുവര്‍ത്തിക്കേണ്ടതല്ലേ  -
               "എങ്കില്‍ പല സായിപ്പിന്റെയും തല കാണില്ലായിരുന്നു"!  
       പോട്ടെ, ഒന്നും വേണ്ട, 'സ്വവര്‍ഗ രതി', ജീവപര്യന്തം വരെ  ശിക്ഷ നല്‍കാം
എന്ന് നമ്മുടെ സുപ്രീം കോടതിയുടെ കണ്ടെത്തലോടെ, 'ഗേ മാരിയേജ്' വരെ
സാധൂകരിച്ച, ഇത്തരം ഡിപ്ലോമാറ്റുകള്‍ക്ക് എതിരെ ഒരു എഫ്. ഐ. ആര്‍
 ഫയല്‍ ചെയ്യേണ്ടി വന്നാലോ !
       "ദൈവം സഹായിച്ച് അങ്ങിനെ ഒരു സംഭവം, ഒഴിവാക്കുക എന്നതില്‍
മിടുക്കന്മാര്‍ ആണല്ലോ , പോലീസും 'സി.ബി. ഐയും" -
              "നമ്മള്‍ വിതച്ചത് നമ്മള്‍ തന്നെ കൊയ്യും"  
          അപ്പോഴേ  വീയന്നയും, ഹ്യൂമന്‍ രൈട്ട്സും ഒക്കെ  ആക്ടീവ് ആകു !
                             ഈ പറഞ്ഞെതല്ലാം, വിദേശകാര്യ മന്ത്രാലയങ്ങളില്‍ കൂടി
പരിഹാരം കാണേണ്ട വിഷയങ്ങള്‍ ആയിരുന്നു -
                അല്ലാതെ ഡിപ്ലോമാറ്റിക് പദവിയിലുള്ള, അതും ഒരു സ്ത്രീയെ
ഇത് പോലെ തേജോവധം ചെയ്യേണ്ടി വരുന്ന ഒരു തലത്തിലേക്ക് വന്നത്
തികച്ചും 'നാണക്കേടാണ്' -
                             'ആര്‍ക്ക് '!!!!!!!!!!!!!!
            അവസാനം കേട്ടത് അവരെ അമേരിക്കയിലെ ഐക്ക്യ രാഷ്ട്ര ആസ്ഥാനത്തേക്ക് മാറ്റി എന്നാണ് -
              ശരിക്കും അവരെ അമേരിക്കയിലെ, ഒഴിഞ്ഞു കിടക്കുന്ന  ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയുടെ സ്ഥാനത്തേക്ക് നിയോഗിക്കുക ആയിരുന്നു,
 നമ്മള്‍ക്ക് സായിപ്പിന് നല്‍കാന്‍ പറ്റിയ  മരുന്ന്!
         
------------------------------------------------------------------------------------------------

Tuesday, December 10, 2013

വേലകൃഷ്ണന്‍റെ ബാലലീലകള്‍ - 2

                            കഴിഞ്ഞ തവണ ഞാന്‍ എഴുതിയത് പൊതുവായി നമ്മള്‍ കാണുന്ന കാഴ്ചകള്‍ - നമ്മുടെ നാട്ടില്‍ നടക്കുന്ന ഇടതിന്‍റെയും വലതിന്‍റെയും ക്രിയാകര്‍മങ്ങള്‍ -  ഇനി എഴുതുന്നത് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ -
           കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ കൂടി ഞാന്‍ എഴുതിയതിന്, പലരും
മെയില്‍ ചെയ്ത ഒരു ചോദ്യമാണ് "ഇതില്‍ നമ്മള്‍ക്ക് എന്താ ചെയ്യാന്‍ പറ്റുക?"
                    തുളസീവനത്തിന്‍റെയും, ബെര്‍ലിയുടെയും പോസ്റ്റുകളില്‍ കൂടി
പല കാര്യങ്ങളും വെളിയില്‍ വരുന്നുണ്ട് - പക്ഷെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം
അവര്‍ക്കും ഇല്ല - "പവലിയനില്‍ ഇരുന്ന് കമ്മന്റു പറയാന്‍, എഴുതാന്‍ കഴിവുള്ള എല്ലാപേര്‍ക്കും പറ്റും -
                    സാക്ഷര കേരളം, ഇന്ത്യയിലെ മറ്റ് ഏതു സംസ്ഥാനങ്ങളില്‍  നിന്ന്
പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്ക് ഒരുപടി മുന്നില്‍ നിന്നിട്ടുണ്ട്, നമ്മുടെ നാട്ടിലെ സാഹിത്യ സാമൂഹ്യ നായകന്മാരുടെ കൃതികള്‍ !
               ഓ. വി. വിജയനും, വി.കെ.എനും, സഭ്യതയുടെ വരമ്പുകള്‍ വിട്ട്, ഇവിടെ സംഭവിക്കുന്ന മൂല്യോച്ച്യുതിയെക്കുറിച്ചും, ഈ പോകുന്ന പോക്കിനെ കുറിച്ചും ഒത്തിരി എഴുതിയിരുന്നു-
             മലയാളികള്‍ ഇതെല്ലാം ഇഷ്ടപൂര്‍വം വായിച്ചു - എന്നിട്ട് അവനവന് തോന്നുന്നപോലെ, തല്‍ക്കാര്യങ്ങള്‍ - പ്രീണനങ്ങളാല്‍ ചെയ്യുന്ന തന്നിഷ്ടം -
                            ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ 'പൊളിറ്റിക്കല്‍ സാറ്റയെഴ്സ്' പ്രമേയമായി നിര്‍മിക്കപ്പെട്ട സിനിമകള്‍ മലയാളത്തിലാണ് -
                            ഇവിടെ നടക്കുന്ന ഓരോ സംഭവങ്ങളെ കുറിച്ചും, അതിന്‍റെ  അകത്തളങ്ങളില്‍ നടക്കുന്ന അന്തര്‍നാടകങ്ങളെ കുറിച്ചും, മറ നീക്കി അനവധി
സിനിമകള്‍ വിജയപ്രദമായി  ഓടിയ നാട്.
          'സിനിമാലയും', 'പോളി ട്രിക്ക്സും' വക്കീല്‍ 'ജയശങ്കറിന്‍റെ '' വാരാന്ത്യ' പ്രക്ഷേപണങ്ങളും എല്ലാം പൊതുജനം ആസ്വദിക്കുന്നുണ്ട് - അല്ല എങ്കില്‍ അവരുടെ പരിപാടികള്‍ ചാനലുകാര്‍ പണ്ടേ നിറുത്തിയേനെ -
                           ഇതെല്ലാം കണ്ട്, സമയം കളയുക, വെറുതെ ആസ്വദിക്കുക, അത്ര മാത്രം- ഇന്നത്തെ ദിവസം സന്തോഷപ്രദം!
                        ഇതെല്ലാം കഴിഞ്ഞ് തിരഞ്ഞെടുപ്പ് വരുമ്പോള്‍, ഇളക്കി വിടുന്ന പ്രച രണങ്ങളില്‍ , ഞാന്‍ നായരും, നീ ശ്രീനാരായണീയനും പിന്നെ ചിലര്‍ ക്രിസ്ത്യാനികളും ,  മുസ്ലീങ്ങളും ആയി മാറുന്നു.
                  "ഹിന്ദു മതത്തിലെ, സവര്‍ണരുടെ അല്ലെങ്കില്‍ 'ബ്രാഹ്മണ്യത്തിന്‍റെ'
അപ്രമാദിത്യം  സഹിക്കവയ്യാതെയാണ് കേരളത്തിലും, ഇന്ത്യയില്‍ ഒട്ടാകെയും ആളുകള്‍ മത പരിവര്‍ത്തനം നടത്തിയത്-
                           തത്തുല്ല്യ മാനവീകയത മുന്‍നിര്‍ത്തി വന്ന അവരെ പല തട്ടുകളില്‍ലായി കാണുന്ന സമീപനം,  ചേക്കേറിയ അവര്‍ക്കും വിനയായി !
                       "ഞങ്ങള്‍ ചേരമാന്‍ പെരുമാളിന്‍റെ , അല്ലെങ്കില്‍ 'സാമൂതിരി'
രാജ കുടുംബങ്ങളില്‍ നിന്ന്, അതും അല്ലെങ്കില്‍ ഞങ്ങളുടെ പൂര്‍വികര്‍ ഇന്ന നമ്പൂതിരി ഇല്ലത്തില്‍ നിന്ന്,  മതം മാറിയതാണ് എന്നു പറയുന്ന, അല്ലെങ്കില്‍ 'നാല് ജോര്‍ജുകുട്ടി' കൈയ്യിലുള്ള  അവരുടെ അഹന്ത-
          ഇത് ഞാന്‍ പറയുന്നത് മാത്രമല്ല - അങ്ങിനെ മാറപ്പെട്ട, ഒരു വ്യക്തിയായ   'അരുന്ധതി റോയി യുടെ' ബുക്കില്‍  പറഞ്ഞിട്ടുണ്ട്',  എന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്ക്   വിശ്വാസം വരും എങ്കില്‍  അങ്ങിനെ ആയിക്കൊള്ളു !
              എനിക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു  'സ്തോത്രം', എന്‍റെ  അണ്ണാക്കില്‍ തിരുകി, നിങ്ങക്ക് ഇഷ്ടപ്പെടുന്ന ഒരു സംവിധാനത്തില്‍ ആക്കി മാറ്റാന്‍ ഇടയാക്കിയ ഒരു പ്രയത്നം -
                 താത്വിക ജല്‍പ്പനങ്ങളും, തങ്ങളും, തിരുമേനിയും, തിരുമുല്‍പ്പാടും, പറയുന്നത്, ചെയ്യാനുള്ള ഒരു അടിയൊഴുക്ക് - എന്താ, നമ്മളുടെ കാര്യം സ്വയം മനസ്സിലാക്കാനുള്ള കെല്‍പ്പില്ലേ നമ്മള്‍ക്ക് -
              പിന്നെ  ചിന്താശേഷിയുള്ള വ്യക്തിത്വത്തിന് എന്താ പ്രസക്തി !
                        എന്‍റെ അച്ഛന്‍ മരിച്ചപ്പോള്‍ പറഞ്ഞു, 'പടിഞ്ഞാറേ ആ 'ചുള്ളിതെങ്ങിനു' താഴെ 'സംസ്കരിക്കണം' എന്ന് -
                        അങ്ങേരുടെ ചുടലിയില്‍ നിന്ന്  ഉയരുന്ന പുക, ഒരു വളരുന്ന
തെങ്ങിനെങ്കിലും പ്രയോജനം ഉണ്ടാകട്ടെ എന്നതാണ് എനിക്ക് അതില്‍ കൂടി  മനസ്സിലാക്കി തന്നത്-!
           അത് പോട്ടെ, അടുത്ത കാലത്താണ്, സുപ്രീം കോടതിയുടെ പുതിയ ഉത്തരവ് ഉണ്ടായത് -
                     തിരഞ്ഞെടുപ്പില്‍,  ആരെയും   സ്വീകാര്യമല്ല എന്ന അഭിപ്രായം രേഖപ്പെടുത്താനുള്ള   സ്വാതന്ത്ര്യം -
    പലരും പല അഭിപ്രായങ്ങളും പറഞ്ഞു - ഭരണ പക്ഷവും പ്രതിപക്ഷവും ഒരുപോലെ നെഞ്ചത്തടിച്ചു !
      "അങ്ങിനെ വന്നാല്‍, പിന്നെ എന്താണ് മാര്‍ഗം എന്നത് 'നിയമഘടനയില്‍' പറഞ്ഞിട്ടില്ല! അത് ആരാജകത്വം  ഉണ്ടാക്കും !
                 ഭരണ പക്ഷവും പ്രതിപക്ഷവും നടത്തുന്ന 'പൂട്ടുകച്ചവടം' കണ്ടു മടുത്തവരാണ് സാധാരണക്കാരന്‍ -
              എന്തിനും 'അന്വേഷണ കമ്മീഷന്‍', അതും 'പാര്‍ലിയമെന്‍റെറി കമ്മിറ്റി'
വേണോ, ജുഡീഷ്യല്‍ അന്വേഷണം വേണോ, എന്ന തര്‍ക്കം - അതും കഴിഞ്ഞ്
'സിറ്റിങ്ങ് ജഡ്ജി' വേണം എന്ന മറുവാദം -
                              'ജഡ്ജിമാരുടെ കീഴില്‍ വനിതാ വക്കീലന്മാര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം കൂടി പത്രങ്ങളില്‍ വായിച്ചപ്പോള്‍, ആ പ്രതീക്ഷയ്ക്കും ഒരു മങ്ങലേറ്റു!
    അവസാനം, ഇതെല്ലാം മൂത്തു കഴിഞ്ഞാല്‍ ,വെച്ച്  മാറാനുള്ള 'ചീട്ടുകളായി'
ഇവയെല്ലാം തീരും - പ്രൊസിക്ക്യൂഷന്‍ ഒഴപ്പും, എ.ജി  'കോഴികള്ളനു' വരെ നേരിട്ട് ഹാജരാകും! കീഴ് കോടതിയില്‍ തോല്‍ക്കുന്ന കേസിന് മേല്‍കോടതിയില്‍ 'അപ്പീല്‍' കൊടുക്കാതിരിക്കും!
         'നിയമം നിയമത്തിന്‍റെ വഴിയെ' എന്ന് പറഞ്ഞു മാറുന്ന വ്യവസ്ഥിതിയുടെ സൗകര്യങ്ങള്‍ !
            ജനാധിപത്യത്തില്‍ 'റൈറ്റ് ടു റിക്കാള്‍' എന്നൊരു സൗകര്യവും ചില രാജ്യങ്ങളില്‍ ഉണ്ട് - നമുക്ക് ഇങ്ങനെ ഒരു 'ഭരനാഘടന ഭേദഗതി' ചിന്തിക്കാന്‍ പോലും പറ്റുമോ!  ഭേദഗതിക്ക് പാര്‍ലിയമെന്റില്‍ നാലില്‍  മൂന്ന് വോട്ട് കിട്ടണം!
വനിതാ ബില്‍, ജനലോക്പാല്‍, അങ്ങിനെ പലതും നോക്കുമ്പോള്‍, അറുപത് ശതമാനത്തില്‍ കൂടുതല്‍ ആകെ അനുകൂലിചിട്ടുള്ളത് " അവരുടെ" സാമ്പത്തിക ആനുകൂല്യങ്ങള്‍ക്ക് മാത്രം!  
          സംഹിതകള്‍ എല്ലാം ഉന്നതങ്ങള്‍ തന്നെ', അല്ലെങ്കില്‍ അതില്‍ ആളുകള്‍ ആകൃഷ്ടരാവുകയില്ലല്ലോ !
                              അത് കയ്യാളുന്ന ഇപ്പോഴത്തെ ആളുകളുടെ പ്രവര്‍ത്തികളും അനുഷ്ടാനങ്ങളും ഒരു 'ആത്മപരിശോധനക്ക് വിധേയമാകേണ്ടി ഇരിക്കുന്നു!
                 പ്രബുദ്ധരായ കേരളം - ഭാരതീയര്‍ !
        അവിടെയാണ് 'ആരെയും സ്വീകാര്യമല്ല' എന്ന വിധിയുടെ പ്രസക്തി -
                         പണ്ട് 'അസ്സാം ഗണ സംഗ്രഹാം പരിഷത്ത്' തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചപ്പോള്‍, ഇരുപത്തി ആറു വോട്ടു കിട്ടിയ ആളുകളെ കൂട്ടി മന്ത്രിസഭ ഉണ്ടാക്കി.
             മലയാളികളെ സംബധിച്ചിടത്തോളം 'ഇടത് അല്ലെങ്കില്‍ വലത്', ഈ മരുന്ന്, നമ്മള്‍ മാറി മാറി കഴിക്കാന്‍ തുടങ്ങിയിട്ട് ആയസ്സു തീരാറായി!
                   ഒരു സീനിയര്‍ സിറ്റിസന്‍റെ ജല്‍പ്പനം ആണെന്ന് നിരീച്ചോളൂ -
         ഇടത്തും വലത്തും ഒത്തു ചേര്‍ന്നു നമ്മളെ കഴുതയാക്കുന്നു-
                         ഏതു പ്രശ്നങ്ങള്‍ക്കും "ഇത് തുടങ്ങി വെച്ചത് ഞങ്ങളല്ല - അവരാണ്"  എന്ന 'ആപേക്ഷിക സിദ്ധാന്തം' - ഞങ്ങള്‍ മടുത്തിരിക്കുന്നു -
           മന്ത്രിമാര്‍ പോലും അറിയാതെ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടപ്പിലാകുന്നു!
               ഏതു കേസും വെച്ച് മാറാനുള്ള കരുക്കള്‍ ആകുന്നു-
      ടി. പി വധക്കേസിലെ പ്രതികള്‍, ജയിലില്‍ 'ബര്‍മ്മൂട' ഇട്ട്, 'ഐ ഫോണും ഉപയോഗിച്ച് ഫേസ് ബുക്കില്‍ വിരാജിക്കുന്നു! 'തീഹാര്‍ ജയില്‍' ത്രീ സ്റ്റാര്‍ ആണെങ്കില്‍, നമ്മുടെ ജയിലുകള്‍ 'ഫൈവ് സ്റ്റാര്‍' ആണ്- അതാണ്‌ നമ്മുടെ
രാഷ്ട്രീയ പ്രബുദ്ധത!
            (അതും സൃഷ്ട്ടിക്കപ്പെട്ടവയാണോ എന്ന് വ്യക്തമല്ല)
    പാവം പോലീസ് ഡി. ജി. പി - സരിത നായരെ സംരക്ഷിച്ചു എന്ന് കണ്ടപ്പോള്‍ അങ്ങേര് 'കോണ്‍ഗ്രസ് അനുഭാവിയായി, ടി. പി വധ കേസ്സിലെ  പ്രതികള്‍ കാരണം അങ്ങേരു 'ഇടത് പക്ഷ' അനുഭാവിയായി-
                           സര്‍ക്കാര്‍  ഉദ്യോഗസ്ഥന്മാരുടെ ഒരു ഗതികേടേ!
              എന്നിട്ട് ഒരു രാഷ്ട്രീയ നേതാവിന്‍റെ നിരീക്ഷണവും  -
       "തടവുപുള്ളികള്‍ക്കും മാനുഷിക പരിഗണന കിട്ടേണ്ടതല്ലേ"!  
    'സി.ഐ.ടി. യു , ഐ.എന്‍. ടി. യു. സി, കുടുംബശ്രീ, ജനശ്രീ , പിന്നെ വിവിധ ട്രേഡ് യൂണിയനുകള്‍ എന്നിങ്ങനെ പോകുന്നു രണ്ട് പക്ഷത്തിന്‍റെയും, സ്ഥിര വിധേയത്വ വോട്ട് ബാങ്കുകള്‍ !  
         ഞങ്ങള്‍ മാറി, മാറി വരും എന്ന ആ ധാര്‍ഷ്ട്യത്തിനു ഒരു മറുപടി ആണ്
ഉദ്ദേശിച്ചു വരുന്നത് -
            'ഡല്‍ഹി തിരഞ്ഞെടുപ്പ്' ഒരനുഭവ പാഠം ആയി കാണണം -
     ഇതിന് നമ്മുടെ അഖിലലോക പാര്‍ട്ടിയുടെ ഒരു വക്താവ് പറഞ്ഞതാണ് രസകരം!
            "അവിടെ ഇടത് കക്ഷികള്‍ മത്സരിച്ചിരുന്നില്ല, അതുകൊണ്ടാണ് 'ആം' പാര്‍ട്ടിക്ക് ഇത്രയും സീറ്റ് കിട്ടിയത്' എന്ന്!
            എന്താ തൊലിക്കട്ടി!
    പാലക്കാട് പ്ലീനത്തിന്, അഖിലലോകതോഴിലാളി പ്രേമികള്‍, തുടക്കത്തില്‍
മൈക്കില്‍ കൂടി പ്രഖ്യാപിച്ച് പാടിയത് "അന്താരാഷ്ട്ര ഗാനം" എന്നായിരുന്നു!    
      എന്നത് നമ്മള്‍ ടി. വിയില്‍ കൂടി കണ്ടതാണ്.
                            പിന്നെ ഒരു മൊഴം നീട്ടി ഒരേറും എറിഞ്ഞു -
                          'മതനിരപേക്ഷകത' ആണ് കാലത്തിന്‍റെ ആവശ്യം - അടുത്ത തിരഞ്ഞെടുപ്പിന് ശേഷം, 'കൊണ്ഗ്രാസിനെ '
 "താങ്ങേണ്ട ഗതികേട് വന്നാല്‍, ഇപ്പോഴേ  ഒരു മുന്‍‌കൂര്‍ ജാമ്യം!    
              പിന്നെ കുറെ സാത്വിക  പ്രഖ്യാപനങ്ങളും -
    അണികള്‍ വിനയമായി പെരുമാറണം, കുടിക്കരുത്, ബ്ലേഡ് മാഫിയയില്‍ നിന്ന് അകന്നു നില്‍ക്കണം തുടങ്ങിയ സങ്കീര്‍ത്തനങ്ങള്‍ !
             കേള്‍ക്കാന്‍ നല്ല രസമുണ്ട് -
    "ചാക്കിന്‍റെ" പരസ്യ തണലിലും, 'മന്ത്രി പോലും അറിയാതെ 'ചക്കീട്ട പാറ' ഘനനം നടക്കുമ്പോഴും ആണ്, അണികളെ ഉദ്ദേശിച്ചുള്ള ഈ 'ശുദ്ധികലശം'!
         ഇന്ന് മുഖ്യമന്ത്രി ഇടുക്കിയില്‍,  'ആപ്പീസില്‍ ഇരുന്ന് ചെയ്യാന്‍ പറ്റാത്ത ജോലി', അവിടെ പോയി ചെയ്യുമ്പോള്‍, 'ക്ലിഫ് ഹൌസ്' ഉപരോധം തകര്‍ക്കുന്നു. അതും ഉച്ച വരെയേ ഉള്ളൂ - പ്രകൃതിയുടെ വിളിയും നമ്മള്‍ മുന്നില്‍ കാണണമല്ലോ! ഞങ്ങള്‍ ഭരണകഷി പോലെയല്ല. സംഭവിച്ച തെറ്റുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട്, അത് തിരുത്തി മുന്‍പോട്ട് പോകുന്നവരാണ്!          
         അത് കൊണ്ട് ഇന്നത്തെ പ്രശോഭമല്ലാത്ത 'ക്ലിഫ് ഹൌസ്' ഉപരോധത്തില്‍, പോളിറ്റ് ബ്യുറോ പ്രതിഭകളില്‍ പലരും ഉണ്ടായിരുന്നില്ല- അവര്‍ക്ക് വേണ്ടാത്ത 'അച്ചുമ്മാവന്‍' ഉദ്ഘാടിച്ചു- കൂട്ടത്തില്‍ അദ്ദേഹം 'കേജ്രിവാളിനെ' പാര്‍ട്ടിയുടെ അനുവാദം ചോദിക്കാതെ അഭിനന്ദിക്കുകയും ചെയ്തു!
      അപ്രധാനമായ അടിയന്തിരത്തിന് അപ്പൂപ്പനെ അയയ്ക്കുന്ന പോലെ!
ഇന്നലെ മുഴുവന്‍ ടി. വി കണ്ട് വിവരങ്ങള്‍ അറിഞ്ഞ പൊതുജനങ്ങള്‍ക്ക് ഒരു പുതിയ അറിവും നല്‍കി!
                     "മൂന്ന്‍ പ്രാവശ്യം മുഖ്യ മന്ത്രി ആയിരുന്ന ഷീല ദീക്ഷിത് 'അന്‍പതിനായിരം' വോട്ടിന് പരാജയപ്പെട്ടു" എന്ന്  -  
                       ആവര്‍ത്തനം വിരസമാണ് -
          ഇടതായാലും വലതായാലും, ആര് വരുമ്പോഴും ശരാശരി അറുപതു ശതമാനമേ വോട്ടു ചെയ്യുന്നുള്ളൂ ! ബാക്കി  നാല്‍പത്,  മനം മടുത്തവര്‍ !
              ഈ വ്യവസ്ഥിതിയോട് എതിര്‍പ്പുള്ളവര്‍ക്ക് അത് പ്ര കടിപ്പിക്കാനും ഒരു വേദി ഉണ്ടാകട്ടെ -
   ഉദാഹരണത്തിന് 'ബി.ജെ. പിക്ക് അല്ലെങ്കില്‍, ഇടതും വലതും അല്ലാത്ത ഒരു പാര്‍ട്ടിക്ക് -
         മരുന്നിന് പോലും ഭാരവാഹിത്വത്തില്‍ മറ്റു മതക്കാര്‍ ഇല്ലാത്ത പാര്‍ട്ടികള്‍ പോലും 'സെക്ക്യുലാര്‍' ആണ്!
                   നമ്മള്‍ കേരളത്തില്‍ 'ബി.ജെ. പിക്കോ, പി. ഡി. പിക്കോ വോട്ടു ചെയ്തു എന്നത് കൊണ്ട്, അവരൊന്നും ഭരണത്തില്‍ വരാന്‍ പോകുന്നില്ല-
              വാജ്പേയി കുറച്ചു കൊല്ലങ്ങള്‍ കേന്ദ്രം ഭരിച്ചപ്പോള്‍, ഇവിടെ സാമുദായിക കലാപങ്ങള്‍  ഒന്നും ഉണ്ടായില്ല -  
      (പണ്ട് കേരളത്തില്‍ നിന്നുള്ള പി.സി തോമസ്‌, എന്‍.ഡി. എ യുടെ കേന്ദ്ര സര്‍ക്കാരില്‍ ഉണ്ടായിരുന്നില്ലേ! ഇപ്പോള്‍ അല്‍ഫോന്‍സ്‌ കണ്ണന്താനവും)
                   അവര്‍ കേരള ഭരണത്തില്‍  ഒട്ടു വരാനും പോകുന്നില്ല-
     ഈ പൂട്ടുകച്ചവടം നിറുത്തണമെങ്കില്‍, ജനങ്ങളുടെ നാഡി ഇടിപ്പ്, ഇവരാണ് കൈയ്യാളുന്നത് എന്ന തോന്നല്‍ മാറ്റണം. എങ്കില്‍, നമ്മള്‍ പൊതുജനം കാണിക്കേണ്ട  മിനിമം ചില 'അടവ് നയങ്ങളാണ്' ഞാന്‍ ഉദ്ദേശിച്ചത് -
        'മതസൌഹാര്‍ദം, ആദിവാസി,  പിന്നോക്ക സമുദായം, ന്യൂനപക്ഷം,
മതനിരപേക്ഷത, സവര്‍ണ്ണര്‍, സവര്‍ണരില്‍ അവര്‍ണ്ണര്‍, എത്ര തട്ടുകളായി
സൗകര്യപ്രദം ഇവര്‍ തരം തിരിച്ചിരിക്കുന്നു!
             ഇതിന്‍റെ  നേട്ടങ്ങളോക്കെയോ കുറെ ചില പിടിപാടുള്ള ആളുകള്‍ക്കും!
               അതിനായി ഒന്നുകില്‍ 'റൈറ്റ് ടു റിജെക്ട്‌'  എന്ന സ്വാതന്ത്ര്യം ഉപയോഗിക്കുക, അല്ലെങ്കില്‍ ജയിക്കാന്‍ സാധ്യത ഇല്ലാത്ത ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യുക -
               നമ്മുടെ നേരെ പല്ലിളിച്ച് കാണിക്കുന്ന ഇവരേ, നമുക്ക് ഒന്ന് 'ചക്ക കുത്തി' കാണിക്കാന്‍ പറ്റി എന്ന ഒരു മനസുഖം -
        കെ.പി. സി. സി യും 'പോളിറ്റ് ബ്യൂറോയും' കുത്തി ഇരുന്ന് ചിന്തിക്കട്ടെ -
                            ഈ പാളിച്ച എങ്ങിനെ വന്നു എന്നത്?
                  ഡല്‍ഹി തിരഞ്ഞെടുപ്പില്‍ നമ്മുടെ നാട്ടിലെ  ഈ പ്രതിപക്ഷ ചെന്കീരികളെല്ലാം ആര്‍ക്ക് വോട്ട് ചെയ്തോ എന്തോ?
           സ്വാതന്ത്ര്യം കിട്ടി അറുപത് കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും, ഡല്‍ഹിയില്‍ ഒരു 'ബൂത്ത്' പോലും തുറക്കാന്‍ കഴിഞ്ഞിട്ടില്ല!  
                          പേരിന് പോലും ഒരാള്‍  ഇല്ലായിരുന്നു !
                          "കേരളത്തില്‍ എന്താ ഒരു   അഹന്ത!"
         'രണ്ട് കാലിലും മന്തുള്ള ആള്‍, ഒരു കാലില്‍ മന്തുള്ള ആളെ കളിയാക്കുന്നത് പോലെ -'  
   നമ്മുടെ നാട്ടില്‍ 'പ്രാഥമിക' ചിന്തയേക്കാള്‍ ഉപരി, പ്രാദേശിക ചിന്തയാണ് -
           "കൊണ്ടേ പഠിക്കൂ എങ്കില്‍, അങ്ങനെ ആയിക്കോളൂ -              
               പരിണാമവും പരിവര്‍ത്തനവും വന്നത് ഒരു രാത്രി കൊണ്ടല്ലല്ലോ -
      ഭൂരിപക്ഷവും പ്രതിപക്ഷവും അല്ലാത്ത പക്ഷവും എല്ലാം, കുത്തി ഇരുന്ന് ആലോചിച്ച് തീരുമാനിക്കട്ടെ -
            പുതിയ ചിന്തകള്‍ ആണ് മാറ്റങ്ങള്‍ വരുത്തുന്നത് !
           ജന ചിന്ത അനുസരിച്ച് പോകേണ്ടതല്ലേ ജനാധിപത്യം !
-------------------------------------------------------------------------------------------------

Saturday, December 7, 2013

അന്ന് പറഞ്ഞപ്പോള്‍ പലരും കല്ലെറിഞ്ഞു!

                കഴിഞ്ഞ ആഴ്ച, മീഡിയയില്‍ കൂടി നമ്മള്‍ അറിഞ്ഞു -
            "എമര്‍ജിങ്ങ് കേരള" എന്ന സര്‍ക്കാര്‍ ഉത്സവത്തിന് വേണ്ടി, പൊട്ടിച്ചത്
പതിമൂന്ന് കോടി രൂപയാണെന്ന്" -
        എന്നിട്ടോ, ഒരു പദ്ധതി പോലും നടപ്പില്‍ വന്നില്ല എന്നും!
കഴിഞ്ഞ കൊല്ലം ഒരു മാസത്തെ അവധിക്കു ഞാന്‍ നാട്ടില്‍ പോയപ്പോള്‍, കണ്ട കാര്യങ്ങള്‍ ആയിരുന്നു ഒരു ബ്ലോഗില്‍ ഞാന്‍ അന്ന് എഴുതിയിരുന്നത് -
            ചിലര്‍ എനിക്ക് മെയില്‍ അയച്ചു -
     "ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗശലം" -
                     "ദോഷൈകദൃക്ക്" !
            എഴുതിയ ഞാന്‍ മണ്ടനായി -
     എന്തായാലും മേല്‍പ്പറഞ്ഞ വാര്‍ത്ത കേട്ടപ്പോള്‍, നിങ്ങളും ആയി പങ്ക് വെക്കണം എന്ന് തോന്നി -
    അന്ന് ഞാന്‍ എഴുതിയ പോസ്റ്റിന്‍റെ 'ലിങ്ക്' താഴെ കൊടുക്കുന്നു -
വായിക്കാത്തവരും, കല്ലെറിഞ്ഞവരും വായിക്കാന്‍ അഭ്യര്‍ഥിക്കുന്നു -

         പുട്ട് കുത്തി , കഞ്ഞി വെച്ചു
      

Tuesday, December 3, 2013

വേലകൃഷ്ണന്‍റെ ബാലലീലകള്‍ - 1

                                  അടിയന്തിരാവസ്ഥ കാലത്ത് പോലും ഉന്നത ഔദ്യോഗിക വൃന്ദത്തിന്, ഇത്രയും അധികാരങ്ങള്‍ ഉണ്ടായിരുന്നില്ല!
                            അന്ന്, സംസ്ഥാന തലത്തില്‍ ഉള്ള വകുപ്പ് 'സെക്രട്ടറിക്ക്' പോലും പരിമിതികള്‍ ഉണ്ടായിരുന്നു -
                     പക്ഷെ നമ്മുടെ ഈ 'വേലകൃഷ്ണന്, വകുപ്പ് മന്ത്രിമാര്‍ പോലും  അറിയാതെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുവാന്‍ ഉള്ള വൈഭവം ഉണ്ട് പോലും!
       വകുപ്പ് എന്തും ആയിക്കോട്ടെ - സര്‍ക്കാര്‍ ഇടതോ വലതോ ആയിക്കോട്ടെ -
         ഭരിക്കുന്നവരുടെ മനസ്സിലെ ആഗ്രഹം മാനത്ത്കാണാനുള്ള കഴിവ്!
                സംഗതി 'എമര്‍ജിങ്ങ് കേരള' ആയിക്കോട്ടെ, 'കരിമണലോ', ഇരുമ്പോ, ഇരുമ്പില്ലാത്തതോ ആയ പാറമട ആയിക്കോട്ടെ,  വനപ്രദേശമോ, തണ്ണീര്‍ തടമോ
  ആയിക്കോട്ടെ, കേന്ദ്രത്തിന്‍റെ നിയമ തടസ്സങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ ആയിക്കോട്ടെ,
  'വേലകൃഷ്ണന്'  അയാളുടേതായ പോംവഴികള്‍ ഉണ്ട്- അയാളില്‍ '      
  ഭരണ പക്ഷത്തിനും പ്രതിപക്ഷത്തിനും ഒരേ പോലെ വിശ്വാസം ഉണ്ട് -
                "ആളൊരു ചാണക്ക്യന്‍  ആണല്ലോ"!
             പക്ഷെ ഈയ്യിടെ കക്ഷിക്ക് ഒരു 'തട്ട്' കിട്ടി!
    രാജാവിനെക്കാള്‍ രാജഭക്തി വന്നാല്‍, അങ്ങിനെ സംഭവിക്കാം!
              പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനു 'ഗാഡ്ഗില്‍ കമ്മിറ്റി'  
പഠിക്കുന്നതിന് ഇടയില്‍, കര്‍ണാടകയിലെ നിയമ വിരുദ്ധ ഘനനത്തിന്
കേസുകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു 'കൊര്‍പ്പോരേറ്റിനു', പാറ തുരന്നു ഇരുമ്പ് അയിര് ചൂഷണം ചെയ്യാന്‍ അനുമതി കൊടുത്തു -
        അനുമതി കൊടുക്കേണ്ടത് 'കേന്ദ്ര സര്‍ക്കാര്‍' ആണ് പോലും!
                           അനുമതി  ആരുടെ കിട്ടിയില്ലെങ്കിലും
              'സംഗതി, തുരക്കാന്‍' തുടങ്ങി'-  തുരന്നു തുരന്നു ഒബാമയുടെ മേശ കുലുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആണ്,  കേരളത്തില്‍ പാറ തുരക്കുന്നു എന്ന്
പൊതുജനം അറിഞ്ഞത് !    
           കേന്ദ്ര സര്‍ക്കാരും അറിഞ്ഞിട്ടില്ല, വകുപ്പ്  മന്ത്രിയും  അറിഞ്ഞിട്ടില്ല എന്നാണ്, മറുപടി !  
          ഉത്തരവാദി ആകേണ്ടിയിരുന്ന അന്നത്തെ മന്ത്രി, സ്വന്തം കൈ കഴുകി
'വകുപ്പ് സെക്രട്ടറിയുടെ' തലയില്‍ ഒരു 'പള്ളിക്കെട്ട്' നിറച്ചു കൊടുത്ത് തടി ഊരി!
                 "അവന്‍ അറിയാതെ ഒരു പുല്‍ക്കൊടി പോലും ചലിക്കുന്നില്ല"
         എന്ന്‍ പറഞ്ഞ പോലെ ഉള്ള നമ്മുടെ നാട്ടിലെ ഭരണ സംവിധാനത്തില്‍, ഒരു മന്ത്രിക്ക്, ഇത് പറയാന്‍  മാത്രമേ പറ്റുകയുള്ളു. അങ്ങിനയേ  മുഖച്ഛായ ജനത്തിനു വിശ്വസിക്കാന്‍ പറ്റുന്ന രീതിയില്‍ തുടരാന്‍ സാധിക്കുകയുള്ളൂ.
                      എങ്കിലും "പാലം കടന്നപ്പോള്‍ കൂരായണ" എന്ന പോലുള്ള ആ കൈയ്യൊഴിയല്‍ 'ക്ഷ' പിടിച്ചു -
                       ഇതൊക്കെയായിരിക്കും 'മുപ്പത് വെള്ളിക്കാശിനു വേണ്ടി, നിന്നെ
ഒറ്റിക്കൊടുക്കും' എന്നെല്ലാം ബൈബിളില്‍ പറഞ്ഞിട്ടുള്ളത്!
                  മിക്കവാറും ഇതെല്ലാം ഒരു 'കൊടുക്കല്‍ വാങ്ങലില്‍ ആയിരിക്കാം'
ഈ നാടകമൊക്കെ നടന്നത്  - 'ഉളുപ്പില്ലാത്തവനും, നട്ടെല്ല് ഇല്ലാത്തവനും ' ഐ. എ. സ് കിട്ടാന്‍ പാടില്ല എന്നുണ്ടോ?
               ഇപ്പോള്‍ ഉണ്ടായ അസൌകര്യം 'പലിശ' സഹിതം പില്‍ക്കാലത്ത്
കിട്ടുമായിരിക്കാം!
                   എന്തായാലും ആറന്മുള വിമാനത്താവളത്തിന്‍റെ കാര്യത്തില്‍,
മുഖ്യമന്ത്രി ടി. വിയില്‍ക്കൂടി നമുക്ക് ഉറപ്പ് തന്നു -
                                  'അവിടത്തെ ജനങ്ങളുടെ താല്‍പര്യ പ്രകാരമേ, പദ്ധതി നടപ്പിലാക്കുകയുള്ളൂ' എന്ന്‍ -
              അവിടത്തെ എം. എല്‍. എ യുടെയും എം.പിയുടെയും അഭിപ്രായമാണ്, ജനങ്ങളുടെ സ്പന്ദനം എന്നാണു പറയാന്‍ പോകുന്നതെങ്കില്‍, 'ഫേസ് ബുക്കും', 'യു ട്യൂബും' ഒക്കെ ഒന്ന് കാണുക -
      ജനങ്ങള്‍ കഷിഭേദം ഇല്ലാതെ 'തന്തക്കു' വിളിക്കുന്നത് കാണാം - കേള്‍ക്കാം!
                   എന്നാലും, എഴുപത്തിരണ്ട് എം. എല്‍. എ മാര്‍ വിയോജിപ്പ്‌ അറിയിച്ചിട്ടും, പാര്‍ലിയമെന്‍റെറി കമ്മിറ്റി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും -
പതിനാല് നിയമ തടസ്സങ്ങള്‍ ഉണ്ടായിട്ടും, 'എട്ടു പുംഗവനമാരും', 'മാഡത്തിന്‍റെ മരുമോന്‍റെ' ഇംഗിതത്തിന് വിനയപുരസ്സരം വിധേയരായി!
                "ഡോബര്‍മാന് പോലും ഇല്ലാത്ത വിധേയത്വവും വീര്യവും"!
      നിങ്ങള്‍ ഒന്നും ആറന്മുള ഭാഗത്തേക്ക് പോകല്ലേ! വിവരം അറിയും -
                     ഇടതുഭാഗം ചിരിക്കല്ലേ - വെടിമരുന്നിന് തീ കൊളുത്തിയിട്ട്,
ഏറ്റു പറയുന്നതില്‍, പൊതുജനം അത്രവേഗം പൊറുക്കില്ല - അത്കൊണ്ട്,
രംഗം ഒന്ന് ചൂടാറിയിട്ട് ആ പ്രദേശത്തേക്ക് പോകുന്നതായിരിക്കും യുക്തി!
             ഇല്ലെങ്കില്‍ 'തന്തക്ക്‌ വിളി' രക്ഷകന്മാര്‍ക്കും കേള്‍ക്കേണ്ടി വരും!
     അവിടുന്നുള്ള എം. എല്‍.യും, എം പിക്കും (ജനതയെ പ്രതിനിധാനം ചെയ്ത പ്രതിപക്ഷ വ്യക്തികള്‍ക്കും) ഇനി 'ലോട്ടറി' വിറ്റ് നടക്കേണ്ടി വരും -     അല്ലെങ്കില്‍   ഉപജീവനത്തിന് ഉള്ള 'കമ്മീഷന്‍' ഇപ്പോഴേ മേടിച്ചോ!
              അടിച്ചേല്‍പ്പിക്കാന്‍ പറ്റുന്ന സംസ്ഥാനത്ത്, 'സിംഗ്രൂരില്‍' നടന്നത് -ചരിത്രം അല്ലേ - -
             അപ്പോള്‍ പിന്നെ സാക്ഷരതയും, അത്യാവശ്യത്തിന് വിവേകവും ഉള്ള നമ്മുടെ നാട്ടില്‍, ഇത് ചിലവാകും എന്ന് തോന്നുന്നുണ്ടെങ്കില്‍, അത് ഒരു 'മലര്‍പ്പൊടി സ്വപ്നമാണ്' -
                                                       "സൌരോര്‍ജ്യത്തിന്‍റെ ഉഷ്ണാധിക്ക്യത്താല്‍, "മാഡത്തിന്‍റെ മരുമോനോട്' കൊടുത്ത വാക്കുകളാണോ ഇത്?'  എന്നും   സംശയിക്കേണ്ടിയിരിക്കുന്നു -
         എട്ടു പുങ്കവന്മാര്‍ക്കും അവരുടേതായ ശാപമോക്ഷം ആയിരിക്കാം ലക്‌ഷ്യം !
                    "കുറേ പേര്‍ക്ക് 'സ്മാര്‍ത്ഥ വിചാരത്തില്‍' എന്‍റെ പേര് വരരുത്, ചിലര്‍ക്ക് 'ഈ കസേര' നഷ്ടപ്പെടുരത്', ചിലര്‍ക്ക് 'ദീപസ്തംഭം മഹാശ്ചര്യം',
അങ്ങിനെ പോകുന്നു....  
              "മീഡിയയെ കാശ് കൊടുത്ത് മേടിക്കാം എന്ന തണലില്‍ ആണ്, ഇത് വരെ
എല്ലാപേരും കളിച്ചിരുന്നത്- ഇപ്പോള്‍ 'സോഷ്യല്‍ മീഡിയ' വന്നതോടെ, അവരുടെ കളിയും ജനം മനസ്സിലാക്കിയിരിക്കുന്നു -
             "നമുക്കെന്നാല്‍  'സോഷ്യല്‍ മീഡിയ'   ബാന്‍ ചെയ്താലോ?"
                        'ഒരു ജനാധിപത്യത്തില്‍' ഒന്ന് ശ്രമിച്ചു നോക്കു' -  
     ഇപ്പോള്‍ തന്നെ 'കോബ്ര പോസ്റ്റ്' എന്നൊക്കെയുള്ള പേരില്‍ 'കൊട്ടേഷന്‍' കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട് !
                                     'വെളുക്കാന്‍ തേച്ചത് പാണ്ടായിടും' -
          കുറച്ചു കാലം മുന്‍പ് ഒരു 'പെണ്‍വാണിഭ' കേസില്‍ പെട്ട ഒരു എം. പിയെ കുറിച്ച് 'സൈബര്‍' ലോകത്ത് എഴുതിയ നൂറുപേരെ 'സൈബര്‍ സെല്‍', ബുക്ക്‌ ചെയ്തു - അങ്ങേരുടെ വിചാരം 'എല്ലാം ഞാന്‍ ഒതുക്കി' എന്നായിരിക്കാം -
അടുത്ത തിരഞ്ഞെടുപ്പിനും, 'രാജ്യ സഭയിലേക്കുള്ള' വഴി നോക്കിയാല്‍ മതി -
      വിശ്വാസം ആകുന്നില്ലെങ്കില്‍, സ്വന്തം നിയോജകമണ്ടലത്തിലേക്ക് ഒന്ന്‍ ചെല്ലൂ -  ആള്‍ക്കാര്‍ 'തന്തക്കു' വിളിക്കുന്നത്' കേള്‍ക്കാം - ഇനി ആവഴി പോകല്ലേ -
                                അല്ലെങ്കിലും സ്ഥിരമായി സര്‍ക്കാരിലേക്ക് രാജ്യസ ഭയിലേക്ക് കടന്നു കൂടി,ഭരണത്തില്‍ തുടര്‍ന്ന് പോകുന്നവരെല്ലാം 'മാമ' പണി ചെയ്യുന്നവരാണ് എന്ന അഭിപ്രായത്തിനോട്, എനിക്ക് യോജിപ്പില്ല!
     അവരുടെ വിശ്വസനീയത അത്രമാത്രം ഉണ്ടെന്നല്ലേ അത് കാണിക്കുന്നത്!
            എന്തായാലും നമുക്ക് പുതിയ രണ്ട് സമവാക്ക്യങ്ങള്‍ ലഭിച്ചു !
     സൌരോര്‍ജാഘാതം            =        ആറന്മുള വിമാനത്താവളം
     സൌരോര്‍ജാഘാതം             =        ടി. പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍                                                                                   വരെ സുഖ സൗകര്യം!                                                              സൌരോര്‍ജത്തിന്‍റെ പ്രസക്തിയും, അത് ചൂഷണം ചെയ്യാന്‍ ഉള്ള സാധ്യതകളും അപാരമാണ്!
----------------------------------------------------------------------------------------------------------


Wednesday, November 20, 2013

നമ്മള്‍ക്ക് ഇതാണ് പ്രധാനം !

                  മീഡിയ പറയുന്നു - ഒരു ന്യൂസിന്‍റെ  ആയുസ്സ് - മൂന്നു ദിവസം എന്ന്!
     അതുകൊണ്ടാണ് ആയുസുള്ള പുതിയ ന്യുസ്സുകളിലേക്ക് അവര്‍ പോകുന്നതും !
           നമ്മളുടെ സ്പന്ദനങ്ങള്‍ക്ക്  അനുസരിച്ചാണല്ലോ, ചാനലില്‍ ഉള്ള പരിപാടി മാറുന്നതും,   ന്യൂസ് മാറുന്നതും !
                   അപ്പോള്‍ പ്രശ്നം, ശ്രോതാക്കളുടെയും ആണ്, കാണുന്നവരുടെയും ആണ് !
                   കൊല്ലത്ത് നടന്ന 'വള്ളം കളിയില്‍' ഉപരി, അവിടെ നടന്ന എന്തോ ചെയ്തികളാണ് പ്രധാനം !  
                          'വള്ളം കളിയില്‍' ഉണ്ടായ 'ഇക്കിളി വാര്‍ത്ത', ഇപ്പോഴും ഓളം അടിച്ചുകൊണ്ടിരിക്കുകയാണ്!
                       ഇന്നത്തേക്ക് വര്‍ത്തമാനം പറയാന്‍, ഇത് പോരെ!
                                 നാട്ടില്‍ പച്ചക്കറിക്ക് വില കൂടുന്നു -
                                    ഞാന്‍ മനസ്സാലെ ഇഷ്ടപ്പെടുന്നു -
      അഞ്ചു സെന്റ്‌ സ്ഥലം ഉള്ള ഒരുത്തനും, വലിച്ചെറിഞ്ഞാല്‍, മുളക്കുന്ന          'പച്ചമുളകിന്‍റെയും', 'ചീരയടെയും' , വില അറിയാത്ത അവസ്ഥ.
                     അങ്ങിനെ ഉള്ളവര്‍ക്ക് പച്ചക്കറിവില, ആയിരമോ ആയിരത്തി അഞ്ഞൂറോ ആയാലേ മനസ്സിലാകുകയുള്ളു എങ്കില്‍ ആ അനുഭവം നമ്മള്‍ക്ക് ലഭിക്കണം!  
  ഈ  ചെറിയ കാര്യങ്ങള്‍, വേണമെങ്കില്‍ നമ്മുടെ വീട്ടില്‍ ചെയ്യാന്‍ പാടില്ലേ!
         പച്ചക്കറിക്ക് ഇനിയും വില ഉയരട്ടെ - അപ്പോഴെങ്കിലും, വീട്ടു വളപ്പില്‍ ഇത് ഉണ്ടാക്കാന്‍ ചിന്തിക്കുമല്ലോ!
                    നമ്മുടെ തെറ്റായ ചിന്താഗതിയെ കുറിച്ചാണ് പറഞ്ഞത് -
  ഞാന്‍ അറിയുന്ന ഒരു ബന്ധു, യൂ. കെ യില്‍, പട്ടിയെയും,  പൂച്ചയേയും സംരക്ഷിക്കുന്ന ഒരു തൊഴിലില്‍ ആണ് ഇടപെഴകുന്നത് !
               അവള്‍ അതില്‍ പഠനവും, വൈദക്ധ്യം  നേടിയിട്ടും ഉണ്ട് -
           "ഇവിടെ നമുക്ക് അപ്പനേം  അമ്മയേയും നോക്കാനുള്ള സമയമോ സമചിത്തതയോ ഇല്ല!
                             "കാശ് വരുമ്പോള്‍ അതിനനുസരിച്ച് ചിന്തിക്കാം"
എന്തായാലും, ഇതിന് അപ്പുറം ഒരു ലോകം ഉണ്ട്-
                        "അമ്മയും അച്ഛനും  മക്കളെ മനസ്സിലാക്കുകയാണെങ്കില്‍  -
         അതില്‍ ഉപരി കുട്ടികള്‍ നമ്മളെ    മനസ്സിലാക്കുകയാണെങ്കില്‍ ....!
                           അത് പോരേ!
               എന്തുണ്ടെങ്കിലും, മനസമാധാനമില്ലെങ്കില്‍  എന്തെങ്കിലും
                        കാര്യമുണ്ടോ ?
----------------------------------------------------------------------------------------------------
            എന്‍റെ ബാല്‍ക്കണി പച്ചക്കറിത്തോട്ടം! 





പത്തടി x നാലടി ഉള്ള എന്‍റെ  ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യം



------------------------------------------------------------------------------------------------------------
           
 


Sunday, November 17, 2013

സുഗത കുമാരിയുടെയും ആര്‍. വി. ജി യുടെയും അഭിപ്രായങ്ങള്‍ !

Gourikutty Menon and Anu Prashanth shared Incfb Soldiers's video.

ഗാട്ഗില്‍, കസ്തുരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കലാപം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും നേതാക്കളും സൂക്ഷിക്കുക, പൊതുജനം കഴുതകള്‍ അല്ല, ഇത് കേള്‍ക്കുക, കസ്തുരി രംഗന്‍, ഗാട്ഗില്‍ റിപ്പോര്‍ട്ട്വീ ട് പണിയാന്‍ പറ്റില്ല കുടില് കെട്ടി താമസിക്കേണ്ടി വരും എന്ന് പറഞ്ഞു നടക്കുന്നവര്‍ക്ക് ഇതിലും നല്ല മറുപടി വേറെ ഇല്ല....
Length: 2:02

Saturday, November 9, 2013

ആബ്സല്ല്യൂട്ടു അതോറിറ്റി കറപ്ട്സ് അബ്സല്യൂട്ട്ലി!

      യഥാ രാജാ തഥാ  പ്രജ !
പഴയ ഒരു പഴമോഴിയാണെ!
ഒരു പോലീസുകാരി വാര്‍ഡനായ സ്ത്രീയെ കൃത്യ നിര്‍വഹണ സമയത്ത്
അവരെ അപമാനിച്ചു കടന്നു പോയ ഒരു മാന്യനേ  ഇപ്പോഴും അന്വേഷിച്ചു
കണ്ടെത്താന്‍ പറ്റിയല്ല പോലും !
 തലേല്‍ തൊപ്പിയും വെച്ച് കാക്കിയും ഇട്ടു നടക്കുന്ന ഈ ഉണ്ണാമന്‍മാര്‍ക്ക്
വല്ല 'മാമ' പണിയും ചെയ്തൂടെ !
 ഡ്യൂട്ടിയിലുള്ള ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം എങ്കില്‍
സാധാരണക്കാരന്റെ കാര്യം 'കട്ടപോക'!
ബീഹാറിലെ ഐ.പി.സ് റാങ്കുള്ള ഒരു എസ്. പി യേ അടിച്ച് ഒതുക്കിയ കഥ
കേട്ടിട്ടുള്ള നമ്മുടെ രാജ്യത്ത് ഇത് ഒരു പുതുമയോന്നും അല്ല!
എരണംകെട്ട ഈ പോക്കിന് 'സോഷ്യല്‍ മീഡിയ' ഒരു വഴികാട്ടി ആകട്ടെ -
നാളെ നിവര്‍ത്തികേട്‌ കൊണ്ട് ഇതിനെതിരെയും നിയമ നിര്‍മാണം പ്രതീക്ഷിക്കാം !
 എന്ത് ചോദിച്ചാലും 'നിയമം നിയമത്തിന്റെ വഴിയെ പോകും" എന്ന
കേട്ടു മടുത്ത കുറെ ഉത്തരങ്ങളും -
     മാഷെ ഒന്ന് മാറ്റി പിടി , ഈ സ്ഥിര വാചകങ്ങള്‍ ജനം കേട്ടു മടുത്തു -
         പ്രതിപക്ഷത്തിനോടും കൂടിയാണെ  -  ചളുപ്പില്ലാതെ പ്രസ്താവന ഇറക്കുന്നതിലും, നിഷേധിക്കുന്നതും കൊണ്ട് നമ്മളുടെ ദൗത്യം പൂ ര്‍ത്തീ കരിച്ചല്ലോ !
       ജോലി ചെയ്യുന്നതിനിടയില്‍ ഒരു പോലീസ്കാരിക്ക് ഇതാണ് അനുഭവം
എങ്കില്‍ ബാക്കി ഉള്ളവരുടെ കാര്യം പറയണോ!
                കൈയ്യില്‍ കാശ് ഉണ്ടെങ്കില്‍, അധികാരത്തെ പ്രീണിപ്പിക്കാന്‍ കെല്‍പ്പുണ്ടെങ്കില്‍ എന്ത് 'പോക്രിത്തരവും' ആര്‍ക്കും ചെയ്യാം എന്നതാണ്
ഇതില്‍ നിന്ന് പൊതുജനത്തിന് കിട്ടുന്ന പാഠം-
      ഇത് ഇവിടെ വെച്ച് നിറുത്തിയില്ല എങ്കില്‍ സൂചിക്ക്  
 എടുക്കേണ്ടത് തൂമ്പക്ക് എടുക്കേണ്ടി വരും!
---------------------------------------------------------------------------------

Friday, November 8, 2013

വള്ളം കളി വിനയായി !

                      കഴിഞ്ഞ ആഴ്ചകളില്‍ നമ്മള്‍ ടി. വി യില്‍ കൂടി കണ്ടു,  കത്തി ജ്വലിച്ച് നില്‍ക്കുന്ന വിഷയമാണ് 'കൊല്ലം വള്ളം കളി'.
                            പങ്കെടുക്കാന്‍ വന്ന 'ശ്വേതാ മേനോന്‍' സഹിക്കേണ്ടി വന്ന, സംഘാടകരുടെ അപമര്യാദകളെ കുറിച്ച് -
              വള്ളംകളി സംഘാടക സമിതി സമയോചിതമായി മാപ്പ് ചോദിച്ച് തടി ഊരി-   പരാതി പിന്‍വലിച്ചു,  കാര്യങ്ങള്‍ കെട്ടടങ്ങി.
         പക്ഷെ അതിനിടയില്‍ നടന്ന  ദൃശ്യ നാടകങ്ങള്‍ നമ്മള്‍ എല്ലാം കണ്ടതല്ലേ!
           'കപീഷിന്റെ' വാല്‍ പോലെ നീണ്ടു പോകുന്ന ഒരു കൈ !
               അത് എവിടെ ചെന്ന് നില്‍ക്കുന്നു എന്ന 'കറക്റ്റ് ജി. പി. എസ് റീഡിംഗ്  വ്യക്തമല്ല!
                എന്തായാലും ആരോപണം, ഒരു ആരോപണം തന്നെ -
 ആരോപണത്തിനു എതിരെ ഉള്ള സ്ഥാപിത താല്‍പ്പര്യക്കാരുടെ വ്യഗ്രതയാണ്
മനസ്സിലാക്കാന്‍ പറ്റാത്തത്!
         'ഈ സ്ത്രീ 'കാമസൂത്ര' എന്ന കുടുംബാസൂത്രണ ഉപാധിയുടെ പരസ്യത്തില്‍
വന്ന ആളാണ്‌!"
     ഇതേ പോലെ ചിന്തിച്ചാല്‍ 'ഹിന്ദുസ്ഥാന്‍ ലാറ്റെക്സ്' എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന എല്ലാപേരും, സദാചാര  ചിന്തകന്മാരുടെ പരിധിക്ക് അപ്പുറം
ആയിരിക്കുമല്ലോ!
               പണ്ട് 'മെക്കനൈസേഷന്‍' വരുന്നതിന് മുന്‍പ്, ഈ 'പ്രോഡക്ടുകള്‍' ചുരുട്ടി പാക്ക്ചെയ്യുന്നത്    അനേകായിരം സ്ത്രീകള്‍ ആയിരുന്നു.
               അത് കാരണം അവരൊക്കെ ഈ  സദാചാര  ചിന്തകന്മാരുടെ പരിധിക്ക് അപ്പുറം ആണോ?
                ശ്വേതാ മേനോന്‍ ഒരു അഭിനയത്രി ആണ്. അവര്‍ അഭിനയിക്കുന്നത്
വച്ച് അവരുടെ വ്യക്തിത്വത്തെ   അപഗ്രത്ഥനം  ചെയ്യുന്നവരില്‍ ആണ് അപക്വത. തലക്കകത്ത് ആള്‍ താമസം ഉണ്ടെങ്കിലെ, സ്വാര്‍ത്ഥ പ്രതിലോമ
ശക്തികള്‍ക്ക് എതിരെ പ്രതികരിക്കാനാവു!
             'കരുണയില്‍' വാസവദത്തയുടെ വേഷം അഭിനയിച്ചത് കൊണ്ട്,ആ നടി
    വാസവദത്ത ആകണം എന്നുണ്ടോ?
            അഭിനയം ഒരു ജീവിത മാര്‍ഗമാണ് - ജീവിക്കാനല്ലേ, സുഖമായി
 ജീവിക്കാനല്ലേ ഈ അഭിനവ സാങ്കേതികത്വങ്ങള്‍ പറയുന്ന എല്ലാപേരും ചെയ്യുന്നത്!
          'അടിവാരം ശാരദ' ഒരു അഭിസാരിക ആയിരുന്നു- പക്ഷെ ശാരദക്കും  ഉണ്ട്   ഒരു വ്യക്തി സ്വാതന്ത്ര്യം. അതാണ്‌ നമ്മുടെ നിയമ സംഹിത.
                പീഡനത്തില്‍, 'ഇര' എന്നു   പറയുന്ന വ്യക്തി, പ്രീണനങ്ങളാല്‍
പാരിതോഷികം കൈപ്പറ്റി ഇല്ല എങ്കില്‍ മാത്രമേ 'ഇര' എന്ന് പറയാവൂ എന്നല്ലേ 'അങ്കമാലി പ്രധാനമന്ത്രി കേസില്‍' കോടതി നിരീക്ഷണം.
              അത് അത്രപോലെ സങ്കീര്‍ണമായ കേസൊന്നും അല്ല ഇത്.
             ഈ സംഭവത്തിന്‍റെ ടി. വി   ഫുട്ടേജുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം വ്യക്തമായി.
          "കീചകവധം"  കഥകളിയിലെ ഒരു രംഗത്തില്‍, പാഞ്ചാലിയെ പ്രാപിക്കാന്‍ വ്യഗ്രതയുള്ള കീചകന്റെ നോട്ടവും ആര്‍ത്തിയുമാണ്   "ഹരിണാക്ഷി"എന്ന്  തുടങ്ങുന്ന ചൊല്ലിയാട്ടത്തിലെ പ്രതിപാദ്യ വിഷയം.  കലാമണ്ഡലം മേജര്‍ സെറ്റുകാര്‍ക്ക് പോലും, അഭിനയിച്ച് കാണിക്കാന്‍ പറ്റാത്ത ഭാവാഭിനയത്തിനുപരി ആയിരുന്നു ഈ സംഘാടകരില്‍ ചിലരുടെ മുഖ ഭാവങ്ങള്‍!
            ഇത് പഴയ കാലമല്ല - കാര്യങ്ങള്‍ ദൃശ്യ  മാധ്യമങ്ങളില്‍ കൂടി മനസ്സിലാക്കുന്ന ലോകമെമ്പാടും ഉള്ള നാട്ടുകാര്‍ -
               തല്‍ക്കാലം തടി തപ്പാന്‍ " നീ എന്‍ ചന്തി താങ്ങൂ, നിന്‍ ചന്തി ഞാന്‍ താങ്ങിടാം" എന്ന അവസരോചിതമായ പ്രവണത, പൊതുജനം കണ്ടു മടുത്തു.
              അങ്ങോട്ടും ഇങ്ങോട്ടും പാലം പണിയുമ്പോള്‍, ഉദ്ദേശ ശുദ്ധി ഇല്ല എങ്കില്‍, പണിയുന്നവന്‍ തന്നെ നാറും എന്ന് ഏറ്റു പിടിക്കുന്നവര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം!  
-----------------------------------------------------------------------------------------------









Monday, November 4, 2013

പാവം സിറ്റിങ്ങ് ജഡ്ജിക്ക് കുത്തിരിക്കാനും നേരമില്ല

               സിറ്റിങ്ങ് ജഡ്ജിക്ക് ഇരിക്കാന്‍ പോലും നേരമില്ല !
          അങ്ങേരുടെ മുന്‍പില്‍ കൂന കൂടി കിടക്കുന്ന ഒട്ടനവധി വ്യവഹാരങ്ങള്‍ -
അത് തന്നെ തീര്‍പ്പു കല്‍പ്പിക്കേണ്ടിവരാന്‍ സമയ പരിധി ഒട്ടും ലബ്ധ്യമല്ല എന്ന
അവസ്ഥ -
                 ഇത് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അറിയാം -  
   അപ്പോഴാണ്‌, ഓരോ  പ്രശ്നങ്ങള്‍ക്കും 'സിറ്റിങ്ങ് ജഡ്ജിയെ ' കൊണ്ട്  അന്വേഷിപ്പിക്കണം എന്ന രാഷ്ട്രീയ പ്രേരിതമായ  സമ്മര്‍ദങ്ങള്‍!.
              എ. ജി വരെ നേരിട്ട് ഹാജരാകുന്ന ദൃശ്യങ്ങള്‍!
     അതും "കോഴി മോഷണക്കെസിനു വരെ",  'സിറ്റിങ്ങ് ജഡ്ജിയെ ' വിട്ട് നല്‍കണം എന്ന, പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം!
പണ്ടൊക്കെ ഒരു പാര്‍ലിയമെന്റ്രി അന്വേഷണം എന്നതായിരുന്നു ആവശ്യം.
                      ഇപ്പോള്‍ അതുകൊണ്ട് ഏക്കില്ല എന്ന് മനസ്സിലായവര്‍, 'ജോയിന്റ്റ്
  പാര്‍ലിയമെന്റ്രി കമ്മിറ്റീ" എന്നാക്കി രോദനം- അതിന്‍റെയും ചെയര്‍മാന്‍
ഭരണ കക്ഷിക്കാരനും ആയിരിക്കും -
                   അങ്ങിനെ എത്ര ജെ. പി. സി കള്‍ കണ്ടു! ഇതിന്‍റെ എല്ലാം അനന്തരഫലം എവിടെ എത്തി നില്‍ക്കുന്നു?
              താത്വികമായി കമ്മീഷന് അഭിപ്രായങ്ങളും കണ്ടെത്തലുകളും സര്‍ക്കാരിനെ അറിയിക്കാം എന്നല്ലാതെ നടപ്പിലാക്കാനുള്ള അധികാരം ഇല്ല -
               അന്വേഷണം പൂര്‍ത്തിയായാല്‍ തന്നെ മറ്റൊരു പുനര്‍  ചിന്തനത്തിന്‍റെ
ആവശ്യം ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് 'തമ്പ്രാന്‍' തന്നെ!
                      അങ്ങിനെ പല അന്വേഷണങ്ങളും അലസ്സി പോകുന്നത് പതിവായപ്പോഴാണ്, ജുഡിഷ്യല്‍ അന്വേഷണം എന്ന മുറവിളി മുറുകിയത് -
          പിന്നെയും അലസ്സിപോകുന്ന സംഭവങ്ങള്‍ തുടരുന്നു.
  അങ്ങിനെയാണ് "സിറ്റിങ്ങ് ജഡ്ജിയെ" കൊണ്ട് തന്നെ അന്വേഷിപ്പിക്കണം
എന്നത് ഒരു മിനിമം ആവശ്യമായത്!
          സിറ്റിങ്ങ് ജഡ്ജി ഒട്ടു ലഭ്യമല്ലതാനും!
          മറാത്ത അസുഖത്തിന് ഇല്ലാത്ത മരുന്ന്!
     ഇനി ഇതെല്ലാം കഴിഞ്ഞ് കേസ് കോടതിയില്‍ എത്തിയാല്‍ തന്നെ
എഫ്. ഐ. ആറില്‍ ചേര്‍ത്തിരിക്കുന്നത്, വെറും കൊഴിമോഷണ വകുപ്പുകള്‍
പ്രകാരം ഉള്ള കുറ്റങ്ങള്‍ ആയിരിക്കും!
          മുന്‍പാകെ വരുന്ന കേസിനനുസരിച്ചല്ലേ കോടതിക്ക് വിധി പറയാന്‍ പറ്റൂ - ഇനി അതും കഴിഞ്ഞ് പോയാലും വാദി ഭാഗത്തെ    പ്രതിനിധാനം ചെയ്യുന്ന പ്രോസിക്യൂട്ടര്‍ക്കും എ.ജി ക്കും തമ്പ്രാന്റെ ഹിതം അനുസരിച്ച് കേസ് അട്ടിമറിക്കാനുള്ള പഴുതുകളും !
             ഭരണ പക്ഷവും സംതൃപ്തര്‍, പ്രതിപക്ഷവും സംതൃപ്തര്‍ !!
                            ഇനി കൈയ്യിട്ട് വാരുന്നത് വീതിക്കുന്നതില്‍ ഒരു സമവായം കൂടി
ഉണ്ടാക്കേണ്ടിയാല്‍ മതി!
  ഇനി അഴിമതികള്‍ ആകാം - അന്വേഷണത്തിന് മുറവിളി കൂട്ടാം -
ഏതു അന്വേഷണത്തിനും തയ്യാര്‍ ആണ് എന്ന് പ്രഖ്യാപിക്കയും ചെയ്യാം !
                      തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍,  വ്യവസ്ഥിതിക്ക് ജനങ്ങളോട് ഒരു ഉത്തരവാദിത്വവും ഇല്ല എന്ന അവസ്ഥ -
          നന്മ കാംക്ഷിക്കുന്ന എല്ലാപേര്‍ക്കും, നിലവിലുള്ള രാഷ്ട്രീയ, സാമുദായിക
സ്ഥാപിത താല്‍പര്യങ്ങള്‍ക്കും, ഉപരി ഒരു മാര്‍ഗ്ഗം കാണേണ്ടി ഇരിക്കുന്നു. അതാണ്‌'വോട്ട് ടു റിജെക്റ്റ്' എന്ന  സംഹിത -
അത് പൂര്‍ണമല്ല - പരിണാമം എന്ന തിയറി ഇപ്പോഴും തര്‍ക്ക വിധേയമാണ് -
അങ്ങിനെ തര്‍ക്ക വിധേയത്താല്‍, സ്വീകരിക്കേണ്ടത് സ്വീകരിക്കാനും, മാറേണ്ടത് മാറ്റുവാനും ഒരു വേദി ആകട്ടെ.
                       രാഷ്ട്രീയ പരിണാമങ്ങള്‍ സയന്‍സ് പോലെ അല്ലല്ലോ -കാലാന്തരത്തില്‍ കൂടി, ചരിത്രത്തില്‍ കൂടി, ആവശ്യകതയില്‍ കൂടി
 മാറ്റിമറിക്കപ്പെട്ടതാണ്!
                ആവശ്യം നമുക്ക് ഉണ്ടെങ്കില്‍ !
        ഇന്നെടുക്കുന്ന തീരുമാനങ്ങള്‍ ആണ് നാളത്തെ ചരിത്രം!
               ആലോചിച്ച് യഥേഷ്‌ടം പെരുമാറു -
---------------------------------------------------------------------------------------------
  

Friday, October 25, 2013

അമ്മൂമ്മയും അഞ്ഞൂർ ഏക്കറും

                                                                                                                    ഒരമ്മൂമ്മ കഥ 


        ഒരിടത്തൊരിടത്ത് ഒരു അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു. 
                      അവർക്ക് രണ്ടു മക്കളുണ്ടായിരുന്നു. 
         അപ്പൂപ്പൻ അദ്ധ്വാനിയും, അതിസമർത്ഥനും, അർക്കീസുമായിരുന്നു.    
            അപ്പൂപ്പൻ നേടിയ സമ്പാദ്യമെല്ലാം, അമ്മൂമ്മയുടെ പേരിൽ നിലങ്ങളും,
നിക്ഷേപങ്ങളും ആക്കി മാറ്റി.    
             മക്കളുടെ ആരുടെ എങ്കിലും പേരിൽ, എന്തെങ്കിലും ചെയ്‌താൽ, മറ്റേ ആൾക്ക് പിടിക്കാതെ വന്നാലോ എന്ന സങ്കോചത്തിൽ!
             അത് കൂടാതെ, തന്റെ ഭാര്യക്ക്, മക്കളെ ആശ്രയിച്ച് കഴിയേണ്ടി വരരുത് 
എന്നുള്ള ഒരു ചിന്താഗതിയും. 
                മഹാഭാരത കഥയിൽ 'ശ്രീകൃഷ്ണൻ', കൌരവരേയും പാണ്ടവരെയും വിളിച്ചു   പറഞ്ഞില്ലേ -
                 "ഒരു ഭാഗത്ത് ഞാൻ ഉണ്ടാകും മറു ഭാഗത്ത് എന്റെ സൈന്യവും,
എന്നിട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ട ആദ്യത്തെ ആൾക്ക് മുൻഗണന" 
         എന്ന രീതിയിൽ അപ്പൂപ്പൻ, ഒരു ഘട്ടത്തിൽ രണ്ടു മക്കളോടും ചോദിച്ചു
   " നിങ്ങളുടെ മക്കൾക്ക്‌ അമ്മൂമ്മയുണ്ട് , അല്ലെങ്കിൽ അഞ്ഞൂർ ഏക്കർ ഉണ്ട്"
              ഇതിലേതാ നിങ്ങൾക്ക് ഒരോരുത്തർക്കും വേണ്ടത്?        
                     അഭിപ്രായ വ്യത്യാസമൊന്നും ഇല്ലായിരുന്നു! 
               ഒരാൾ പറഞ്ഞു "എന്റെ കുട്ടികൾക്ക് അമ്മൂമ്മയെ മതി "!
                  അങ്ങിനെ എങ്കില്‍ എനിക്ക് അഞ്ഞൂറ് എക്കറായാലും മതി -
എന്റെ സഹോദരന്റെ ഇംഗിതം ഞാന്‍ മാനിക്കുന്നു-
                    മറ്റെയാൾ പറഞ്ഞു 
            അമ്മയെ കൊണ്ടുപോയാളുടെ കുട്ടികൾക്ക്, ഉത്തമ  ശിക്ഷണം ലഭിച്ചു   അവരെ ഔന്നത്ത്യത്തിൽ എത്തിക്കാൻ പറ്റി!
             അഞ്ഞൂർ  ഏക്കർ മേടിച്ചവന്, പൈസ മുടക്കി കുട്ടികൾക്ക് ശിക്ഷണങ്ങൾ നൽകി, അവന്റെ കുഞ്ഞുങ്ങളെയും ഉന്നതങ്ങളിൽ എത്തിക്കാൻ ഇടയായി! 
                     അപ്പൂപ്പന്, എയർകണ്ടീഷനും,ടീവിയും, ഇന്റർനെറ്റും  സകല സൌകര്യങ്ങളും ഉള്ള ഒരു   'ജെറിയാട്ടിക് സെന്ററിൽ'  (വൃദ്ധ സദനം) ജീവിക്കാൻ തരമായി!      

            ------------------------------------------------------------------------------------------
    

Friday, October 11, 2013

വിമലാ മേനോന്റെ കവിത - "വാസാംസി ജീര്‍ണ്ണാനി "


             

പാതിരാ കഴിഞ്ഞു ഞാനുണര്‍ന്നപ്പോഴെന്റെ
പാതിമെയ്‌ ജഡമെന്ന നെരറിഞ്ഞെന്നാകിലും
ഓലുവാനാവാത്ത നിനവോകനവോയെന്നു
പോലുമേ തോന്നിപ്പോയി ശപ്തമാനിമിഷത്തില്‍

ഏതുറക്കത്തില്‍പോലും വെളിവിന്‍ കിരണങ്ങള്‍
നൂര്‍ന്നിറങ്ങീടുമെന്റെ  ക്ഷുദ്രമീ പ്രജ്ഞയിങ്കല്‍
ആര് താന്‍ വന്നുമുട്ടി വിളിച്ചതറിഞ്ഞീല
ആരുടെ സ്വരം കാതില്‍ തടഞ്ഞതറിവീല

ഒന്നിച്ചുകഴിച്ചതന്നത്താഴം പുന്നെല്ലിന്റെ
നന്മണിയരി കുത്തിയെടുത്ത ചുടുകഞ്ഞി
നന്നിതു പുഴുക്കെന്നു ചൊല്ലിയാണൊടുക്കത്തെ
വന്‍പയര്‍മണിയും നീ കഴിച്ചതോര്‍ക്കുന്നല്ലോ!

അഞ്ഞാഞ്ഞു നടന്നേറെ നേരമീ മുറ്റത്തു നീ
ആയസ്സു കൂട്ടാന്‍ നന്നെന്നുരച്ച മൊഴിയോര്‍ത്ത്
ആറിയ പാല്‍ കുടിച്ചു ചുളിച്ചു മുഖമപ്പോള്‍
ആറാത്ത കൊപമുള്ളില്‍ പൊന്തി ചൊന്നാന്‍

'മധുരസ്വപ്നമൊന്നു നേരുന്നു ഞാന്‍
മധുരം എനിക്ക് നീ വിലക്കിയെന്നാകിലും
ഗതകാലങ്ങള്‍ പെയ്ത മധുവേ മധുരം താന്‍
മതിയാം സൂക്ഷിച്ചിടാം വരുന്ന ജന്മംപോലും".

പുറമേ ചിരിച്ചകം നീറിയെന്നാകിലും ഞാന്‍
പതിവീക്കോപം വാശി പിടിക്കും കുട്ടിയെപ്പോല്‍ 
ഈയൊരു വാക്കിന്‍ തുമ്പത്തൂയലാടുന്നെന്‍ ജീവന്‍   
ഈയൊരു നോട്ടം പോരും വഴിയില്‍ വെട്ടത്തിന്നായ് 

ഞാനുറങ്ങുന്നേരം തൊട്ടിരുന്നതെന്റെ മേലിലാ-
ക്കൈകള്‍ ഇളം ചൂടും തണുപ്പും മുറ്റിനിന്നു  
ഞാന്‍ പോലുമറിയാതെ തുടച്ചുമാറ്റിയാരോ
ഞാനെന്നന്നുമണിഞ്ഞൊരു നെടുമാംഗല്ക്കുറി.  

ഉറകക്കത്തിലൊന്നു തിരിഞ്ഞു ഞാന്‍ കിടക്കവേ 
പതുക്കെ തോട്ടെന്‍ കൈയ്യാകരുത്തൂറ്റമേനിയില്‍
തണുത്തോ നിര്‍ത്തി പങ്ക പുതപ്പും നീര്‍ത്തിയിട്ടു 
ധരിച്ചില്ലോട്ടുമേയിന്നിതാണ് മൃതിയെന്ന്!

നിഴലോന്നനങ്ങിയാല്‍ ഞെട്ടിത്തെറിച്ചിടും
കുരുന്നു നെഞ്ചിനെയറിഞ്ഞൊരു മനമല്ലേ 
വാക്കൊന്നുരിയാടാതെ പോയതെന്തഹോ നീയും 
വാക്കല്ലാനേരം വന്ന വിരുന്നുകാരന്നോടൊപ്പം! 

തളരുന്നെന്റെ ദേഹം, ഇടറുന്നെന്റെ  നാദം 
ചിതറുന്നെന്റെ കണ്ണീര്‍ നിലവിളക്കിന്‍ മുന്നില്‍  
പതറും സ്വരത്തിലാരോ ഉരുവിട്ടീടുന്നു ഗീത  
പരിചിതമല്ലോ ശബ്ദം അമ്മയോ അമ്മാമ്മയോ? 

"വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ 
നവാനി ഗൃഹ്ണാതി നരോപരാണി 
ഥാ ശരീരാണി വിഹായജീര്‍ണാ 
ന്യന്യാനി സംയാതി നവാനി ദേഹീ-"  
-------------------------------------------------------------------------------










Friday, October 4, 2013

വ്യത്യസ്ഥനായോരൂ ----------

                       ഞാനെന്നും വ്യത്യസ്ഥന്‍ ആയിരുന്നു -
             അതെന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു -
വീട്ടില്‍ പറയുന്ന കാര്യങ്ങള്‍, നാട്ടില്‍ പറയുന്ന കാര്യങ്ങള്‍, എനിക്ക് സ്വീകാര്യമല്ല എങ്കില്‍, എനിക്ക് മനസ്സില്‍ തോന്നുന്ന രൂപത്തിലെ, ഞാന്‍ പ്രതികരിക്കാറുള്ളൂ -
          അതെന്റെ അമ്മയ്ക്കും, വീട്ടിലെ കാര്‍ന്നോന്മാര്‍ക്കും അറിയാം -
                                 എന്നെയാണ് അടുത്ത 'മൂപ്പില്‍ നായര്‍' സ്ഥാനത്തേക്ക്' അവരോധിച്ചിരിക്കുന്നത് എന്ന കാര്യം പകല്‍ പോലെ ഒരു സത്യമാണ്-
                വല്ല ഗോവയിലും, ബാംഗളൂരിലും ഉള്ള 'പബ്ബില്‍', അടിച്ചു പൊളിച്ചു നടക്കേണ്ട ഈ പ്രായത്തില്‍, എനിക്ക് ഈ 'മൂപ്പില്‍ നായര്‍' പദവിക്ക് വേണ്ടി,
എന്റെ വ്യക്തിത്വത്തില്‍ വ്യതിയാനം വരുത്തി, മുഖം മൂടി ഇട്ട് ജീവിക്കേണ്ട
ഗതികേട്!
              'മൂപ്പില്‍ നായര്‍ എന്ന സ്ഥാനം' കൊള്ളാം - രസമുണ്ട് - പക്ഷെ അതിനു വേണ്ടി അനുവര്‍ത്തിക്കേണ്ടി വരുന്ന രീതികളാണ് അസഹ്യം-
                മൂന്ന് ദിവസം, അടിയാരുടെ കുടികളില്‍ പോയി താമസിച്ചു -
                      അമ്മയും,  അമ്മാവന്മാരും പറഞ്ഞിട്ട് -
            നിശബ്ദ സുന്ദരമായ ഗ്രാമാന്തരീക്ഷം - എനിക്ക് ഇഷ്ടപ്പെട്ടു -
   പക്ഷെ മൂക്കള ഒലിക്കുന്ന ഒരു കൊച്ചിനെ, ആരോ പിടിപ്പിച്ചപ്പോള്‍,
മിന്നുന്ന കാമാറകള്‍ക്ക് മുന്‍പില്‍ സുസ്മേരവദനനായി നില്‍ക്കാന്‍ പെട്ട
പങ്കപ്പാട്!
               മൂന്നാവര്‍ത്തി 'യാഡ്‌ലി' തേച്ചിട്ടും, കുളി കഴിഞ്ഞും, ആ ദുര്‍ഗന്ധം
മനസ്സില്‍ നിന്ന് വിട്ട് പോകുന്നില്ല.
                        അങ്ങിനെ ഇരിക്കെ, തറവാട്ടില്‍ അമ്മയും കാര്‍ന്നോന്മാരും  എടുത്ത ഒരു തീരുമാനം, പാളിപ്പോയി !
              അവര്‍ പറഞ്ഞതനുസ്സരിച്ച്, ഞാന്‍ എന്റെ സ്വന്തം അഭിപ്രായം
തുറന്ന് അടിച്ചു -
          "അമ്മാവനും വീട്ടുകാരും ചെയ്യുന്നത്  ശുദ്ധ അസംബന്ധമാണ്"-
               പറഞ്ഞത് കേട്ട നാട്ടുകാര്‍ പറഞ്ഞു, ഞാനാണ് മണ്ടന്‍ എന്ന് -
                                അമ്മയും, അമ്മാവന്മാരും പറഞ്ഞു -
    "സാരമില്ല മോനെ, നാട്ടുകാരില്‍,  ഈ അഭിപ്രായം പറയുന്നവര്‍, നമ്മളെ
ആദരിക്കുന്നവരില്‍,   കേവലം അഞ്ചു  ശതമാനത്തില്‍ താഴയേ ഉള്ളു !
                   "വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍"" ""
        എന്റെ അമ്മയ്ക്കും വേണ്ടപ്പെട്ടവര്‍ക്കും, ഞാന്‍ ഒരു നിമിത്തമായല്ലോ
എന്നതായിരുന്നു, എന്റെ ആശ്വാസം-
                          എന്റെ ജല്പ്പനനങ്ങള്‍ക്ക് അനുസരിച്ച്, മീഡിയയില്‍ കൂടി
പ്രതികരിച്ചത്, 'ഇത്തിരി' കൂടിപ്പോയി, എന്ന് ഞാന്‍ അമ്മാവനോട് ഏറ്റു പറഞ്ഞു.    
          തറവാടിന് വേണ്ടി, എല്ലാം പൊറുക്കുന്ന അമ്മാവന്‍ കാരണോര്‍, എന്റെ
പരാമര്‍ശങ്ങളെ  പൊറുത്തു-
      തറവാടില്ലെങ്കില്‍ അമ്മാവന്‍  ഉണ്ടോ! എന്ന ചിന്താഗതി ആയിരക്കാം!
         ഇപ്പോള്‍ നാട്ടുകാരാണോ, തറവാടാണോ പ്രസക്തര്‍ എന്ന ചര്‍ച്ച ആണ് -
                 "ഞാന്‍ എവിടെ ആണ് എന്റെ തമ്പുരാനേ" !!!!
----------------------------------------------------------------------------------------------------------
             

         





       

Monday, September 23, 2013

എയര്‍ ക്രാഫ്റ്റ് ഫയറിംഗ് റേഞ്ച് -

              ഇന്ത്യയിലുള്ള ഐയര്‍ഫോഴ്സ് പൈലട്ടുമാര്‍ക്ക്, വിമാനത്തില്‍ നിന്ന്
ബോംബിട്ടും, ഫയര്‍ ചെയ്തും പരിശീലിപ്പിക്കുന്ന  സ്ഥലത്തെ ആണ് 'എയര്‍ ക്രാഫ്റ്റ് ഫയറിംഗ്  റേഞ്ച്'  എന്ന് അറിയപ്പെടുന്നത് - ഇതിനെ കുറിച്ചുള്ള ഒരു ഏകദേശ വിവരണം, എ മിഷന്‍ ക്യാന്‍സല്‍ഡ്എന്ന എന്റെ പോസ്റ്റില്‍
 പ്രദിപാതിച്ചിട്ടുണ്ട് -അത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല -
                    എന്തായാലും,പുതിയ പൈലട്ടുകളെ പരിശീലിപ്പിക്കുക, പഴയ ആള്‍ക്കാരെ കൂടുതല്‍ പ്രാപ്തരാക്കുക, എന്ന ഉദ്ദേശത്തിലാണ് ഈ ഫയറിംഗ് റേഞ്ച് പ്രാക്ടീസില്‍ കൂടി ലക്ഷ്യമാക്കുന്നത് -
                       അതുകൊണ്ട് എല്ലാ കൊല്ലവും മൂന്നോ നാലോ ഫയറിംഗ്  റേഞ്ച്
പ്രാക്ടീസിനായി , ഐയര്‍ഫോഴ്സിലെ എല്ലാ സ്ക്വാര്‍ഡനുകളും ഒരുങ്ങേണ്ടി വരും -
            ഇതില്‍ കൂടുതല്‍ നമ്മള്‍ കേട്ടിട്ടുള്ളത്, ഡല്‍ഹിക്ക് അടുത്തുള്ള 'തിരുപ്പത് 'റേഞ്ചിനെ കുറിച്ചാണ് -
              'റിപ്പബ്ലിക്ക് ദിനത്തിനും, ആഗഗസ്റ്റ് പതിനഞ്ചിനും ഒക്കെ, വിശിഷ്ട അതിഥികള്‍ വന്നു കാണാറുള്ള  അഭിനവ വ്യോമസേനയുടെ വൈശേഷ്യങ്ങള്‍--
                               'കാവിലെ പൂരത്തോട് അനുബന്ധിച്ച് എല്ലാ കൊല്ലവും നടത്തുന്ന 'കുറത്തിയാട്ടം', പോലെ നമ്മള്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട് -
                      നമ്മുടെ മിഴിവും, കഴിവും ലോകത്തെ അറിയിച്ചു കൊടുക്കാന്‍ !
പക്ഷെ രാഷ്ട്ര പിതവായ്ള്ള ഗാന്ധിജിയുട ജന്മ സ്ഥലമായ ഗുജറാത്തിലുള്ള
ജാംനഗറിലേക്ക് ആയിരുന്നു എന്റെ യൂണിറ്റിന്റെ നിയോഗം !
                                പൊതുവേ 'ട്ടെമ്പററി ' ഡ്യൂടി എന്ന് പറയുന്നത് തന്നെ ഒരു അസൌകര്യമാണ് - കുടുംബത്തെ പിരിഞ്ഞു മൂന്നാല് ആഴ്ചകള്‍ നില്‍ക്കേണ്ടി വരും -
           ബാച്ചിലേഴ്സ് ആയവര്‍ക്ക്, ആശുപത്രികളില്‍  നഴ്സുമാരായി, ജോലി നോക്കുന്ന 'കസിന്‍സിനെ' വാരാന്ത്യം കാണാനോ, ഞായറാഴ്ചകളില്‍ ഉള്ള,
ഒരു മോണിംഗ്ഷോ മലയാളം സിനിമ കാണാനോ പറ്റില്ല, എന്നത് ഒക്കെ ആണ് മുഖ്യ കാരണങ്ങള്‍ -
                    അന്നൊക്കെ വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന മലയാളികള്‍ക്ക്,
ഒരു മലയാളം സിനിമ കാണാന്‍ പറ്റുകഎന്നത് അത്ര ധന്യമായ മുഹൂര്‍ത്തങ്ങള്‍ ആയിരുന്നു.
                ഇപ്പോള്‍ പെരുംമ്ബാവൂരിലും,  , എറണാകുളത്തും ഒക്കെ ഞായറാഴ്ച 'ഉച്ചപടം', ഒരു ഒറിയ, ആസ്സാമി സിനിമ നടത്തുന്ന പോലെ !
              'വമ്പന്‍ കളക്ഷന്‍ ആയിരിക്കും'!
        അന്യ സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുത്തൊഴുക്ക് !
                    വിഷയം മാറി പോകുന്നു -
     പക്ഷെ 'ജാംനഗര്‍ ടി.ഡി യുടെ'   വൈക്ലബ്യം ഇതൊന്നും അല്ലായിരുന്നു !
                      ഗുജറാത്ത്‌, മൊത്തം ഉണങ്ങി വരണ്ട് കിടക്കുകയാണ് !
          അതുകാരണം പട്ടാള കാംമ്പുകളില്‍ പോലും, ആ കാര്യത്തില്‍ നിയമം കര്‍ക്കശമാണ്‌ -
                           മറ്റേതു സ്ഥലമാണെങ്കിലും, സീനിയര്‍ എന്‍.. സി. ഓ മെസ്സില്‍ നിന്നോ, ഓഫീസേഴ്സ് മെസ്സില്‍ നിന്നോ, സംഗതി   സംഘടിപ്പിക്കാന്‍ പറ്റും -  ജാംനഗറില്‍  ഒരു രക്ഷയും ഇല്ല -
                     നിയമം അത്ര പരുഷമായത് കൊണ്ട്, വെളിയില്‍ 'സപ്ലൈ ഡിമാണ്ട്
ഇക്കണോമിക് തിയറി' തികച്ചും അനുഭവിച്ച് അറിയാമായിരുന്നു !
                       അന്നത്തെ കാലത്ത് (നാല്‍പ്പതു കൊല്ലം മുന്‍പ്), നൂറു രൂപ വാടക കൊടുക്കുന്ന ഇടപാടുകള്‍, ഒരു കുപ്പി റമ്മില്‍,  ഒതുക്കിയ പട്ടാളക്കാരും ഉണ്ടായിരുന്നു !
              എല്ലാ സെക്ഷന്റെയും, പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍,
ആദ്യമേ പോകുന്ന ' ട്രാന്‍സ്പോര്‍ട്ട്' വിമാനങ്ങളില്‍ കയറ്റി അയക്കും -
              'സ്പെയര്‍ പാര്‍ട്സുകള്‍', 'ടൂള്‍സ്', 'സപ്പോര്‍ട്ടിംഗ് എക്വിപ്മെന്‍സ്,'
തുടങ്ങിയ അത്രയും നാളുകള്‍ക്ക് ആവശ്യം വരുന്ന സാധനങ്ങള്‍ എല്ലാം -
       'സ്റ്റാര്‍ട്ടിംഗ് ബാറ്ററി' തുടങ്ങിയ ചിലതെല്ലാം അങ്ങിനെതന്നെ അയക്കും -
ചിലതെല്ലാം 'കാര്‍ട്ടനുകളില്‍', അല്ലെങ്കില്‍  വീഞ്ഞ പെട്ടികളില്‍ ആക്കി,
ഡിപ്പാര്‍ട്ടൂമെന്റിന്റെ പേരുകള്‍ അവയില്‍ എഴുതി -
              'ജാംനഗര്‍ ടി. ഡി യില്‍' അങ്ങിനെ പോകുന്ന 'സെക്ഷന്‍' പെട്ടികളില്‍, ഒന്നു രണ്ടെണ്ണം 'ത്രിഗുണന്‍' ആയിരിക്കും !        
              ഇത് പരസ്യമായ ഒരു രഹസ്യമാണ് !
                  അതാത് സെക്ഷന്കാര്‍ക്ക്, അവിടെ ചെന്ന്‍ കഴിഞ്ഞ്, ഒന്നിച്ചു കൂടാനും, ഉല്ലസിക്കാനും ആയുള്ള ഒരു അറിഞ്ഞും അറിയാതെയുമുള്ള കീഴ്വഴക്കം !
                          അതിനും ഒരു ലിമിറ്റുണ്ട് !
            പക്ഷെ എന്റെ സെക്ഷനില്‍ ജോലി ചെയ്തിരുന്നവര്‍ക്ക്, വേറെ ഒരു സൗകര്യം കൂടി ഉണ്ടായിരുന്നു !
                എന്റെ  യൂനിറ്റ് 'ഹണ്ടര്‍' വിമാനങ്ങളുടെത് ആയിരുന്നു -
           അതില്‍ 'ഗെണ്‍ പാക്ക്' വിമാനത്തില്‍   ഘടിപ്പിക്കുന്നതും, ഊരുന്നതും,
     ഞങ്ങളുളുടെ സെക്ഷന്റെ മാത്രമായ മേഘല ആണ് -
                  ഈ  'ഗെണ്‍ പാക്കില്‍' 30  എം. എം  അമ്മോനീഷന്‍ മാലയായി ലോഡ്
ചെയ്യാന്‍ ഉള്ള സംവിധാനം ഉണ്ട് -
                  ജാംനഗറിലേക്ക്, വിമാനങ്ങള്‍ പോകുമ്പോള്‍, ഈ പാക്കിന് അകത്തുള്ള  സ്ഥലമെല്ലാം, ഡല്‍ഹി പോസ്റ്റല്‍ പിന്‍ കോഡ്‌ പോലെ 'ശൂന്യ് ശൂന്യ് ശൂന്യ്' ആയിരിക്കും - അവിടെ എല്ലാം 'ത്രിഗുണനെ' തിരുകും -
                    വിമാനങ്ങള്‍  ജാംനഗറില്‍ എത്തി ആദ്യത്തെ സോര്ട്ടിക്കുള്ള
ഒരുക്കത്തിന് മുന്‍പ്, ഇവനെ എത്തേണ്ട സ്ഥലത്ത് എത്തിക്കും !
             വിമാനത്തിന്റെ ദൈനംദിന ജോലികളില്‍ എന്റെ 'വിഭാഗത്തിന്'
 വലിയ പ്രസക്തി ഇല്ല . ഞങ്ങളുടെ ' ട്രേഡ്‌കാരെ', ബാക്കി 'ഹൈടെക്കുകാര്‍',
 'ഫത്തു' എന്നാണു വിളിച്ചിരുന്നത്.
        'ഫത്തു' എന്ന് പറഞ്ഞാല്‍ 'തലയില്‍ ആള്‍ താമസം ഇല്ലാത്ത വര്‍ഗം എന്ന്-
                         പക്ഷെ ജാംനഗര്‍ ടി. ഡി  വരുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം പഴയ പാര്‍വത്ത്യാരുടെ പവറാ!
                ഞാന്‍ എഴുതി വന്നത് ജാംനഗര്‍ ഫയറിംഗ്  റേഞ്ചിനെ കുറിച്ചാണ് -
ഞാന്‍ അതിലേക്ക് വരാം -
                  ആ ടി. ഡിയില്‍ ആദ്യത്തെ ഒരാഴ്ച എനിക്ക്  ഫയറിംഗ്  റേഞ്ച് ഡ്യൂട്ടി
ആയിരുന്നു.
                 റേഞ്ചില്‍ ഫയറിംഗ് നടക്കുന്ന ദിവസങ്ങള്‍, രണ്ടാഴ്ചകള്‍ മുന്‍പേ, തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളെ അറിയിച്ച്, അവരുടെ അനുവാദം മേടിച്ചിരിക്കണം എന്നതാണ് നിയമം.
                 അതെല്ലാം ജാംനഗര്‍ എയര്‍ഫോഴ്സിന്റെ 'അഡ്മിന്‍' സെക്ഷന്‍ ചെയ്തു കഴിഞ്ഞു.
                  ഇനി പ്രാക്ടീസ് നടക്കുന്ന ദിവസങ്ങളില്‍, സ്ഥലം പോലീസ് സ്റ്റേഷനില്‍ നിന്ന് ഒന്ന് രണ്ട് പോലീസുകാരെയും കൂട്ടി, റേഞ്ച് പരിസരത്തേക്കു പോകണം.
                  റേഞ്ച് തുടങ്ങുന്നതിന് മുന്‍പ് , വിവിധ ഭാഷകളില്‍ സ്ഥിരമായി
സ്ഥാപിച്ചിട്ടുള്ള 'സൈന്‍ ബോര്‍ഡുകള്‍' നിലനില്‍ക്കുന്നുണ്ടോ എന്ന്  ഉറപ്പ്
വരുത്തണം.
                   അതുകഴിഞ്ഞ് ഒരു ഇരുനൂര്‍ മീറ്റര്‍ പിന്നീടുമ്പോള്‍
                         " റേഞ്ച് ഈസ് ലൈവ്, കീപ്‌  എവേ" എന്നര്‍ത്ഥം വരുന്ന നാനാ ഭാഷകളിലുള്ള ബോര്‍ഡുകള്‍ പോലീസുകാരന്‍ തൂക്കും -
                അതുകഴിഞ്ഞ് നൂറു വാര  കഴിയുമ്പോള്‍ എയര്‍ ഫോഴ്സിന്റെ വക,
ഒരു ചുമന്ന കൊടിയും 'നിരോധിത പ്രദേശം,  അതിക്രമിച്ചു കടക്കുന്നവരെ"
അങ്ങിനെ ചെയ്യും, ഇങ്ങനെ ചെയ്യും എന്നൊക്കെ ഉള്‍ക്കൊണ്ട ഒരു നോട്ടീസും
പതിപ്പിക്കേണ്ടത്, എന്റെ ചുമതല  ആണ്.  
              കൃതാര്‍ത്ഥനായി എന്റെ ദൌത്യങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ച്,  ഞാന്‍ റേഞ്ച് പെരിമീറ്റര്‍ ഫെന്‍സിന്റെ വാതില്‍ തുറന്ന്അകത്തുള്ള  ഷെല്‍ട്ടറിലേക്ക്
പോയി.
                    റേഞ്ച്   ഷെല്‍ട്ടര്‍ എന്ന് പറഞ്ഞാല്‍, ആയിരക്കണക്കിന് ഏക്കര്‍ കമ്പി വേലികളാല്‍ സംരക്ഷിക്കപ്പെട്ട പ്രദേശത്തിന്റെ അറ്റത്തുള്ള ഒരു അണ്ടര്‍ ഗ്രൌണ്ട് സ്ഥലമാണ്-    
                          അത് റേഞ്ചില്‍ നടക്കുന്ന ബോംബിങ്ങും വെടിവെപ്പും ഒന്നും
  ഏല്‍ക്കാത്ത ഒരിടം- അവിടെ നിന്ന് അങ്ങ് ദൂരെ  റേഞ്ചില്‍ ഒരുക്കിയിട്ടുള്ള സംവിധാനങ്ങള്‍ സുരക്ഷമായി കാണാം -
                     എന്റെ കൂടെ വന്ന ഒരു 'വയര്‍ലെസ്കാരന്‍', സെറ്റില്‍ കൂടി, ഞങ്ങള്‍
എത്തിയ വിവരം എ.ടി. സിയെ ( എയര്‍ ട്രാഫിക്ക് കണ്ട്രോള്‍)) റൂമിനെ ) അറിയിച്ചു.
                        അങ്ങേര്‍ ജാംനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരാളാണ് -
    ഇത് പോലെ ഒരുപാട് വെള്ളിയാഴ്ച പള്ളിയില്‍ പോയിട്ടുള്ള ഒരു മുല്ലാക്ക-
                      അതുകൊണ്ട് ഞാന്‍ ചെയ്യേണ്ട കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്,
         'നിയമം നിയമത്തിന്റെ വഴിക്ക്, ഞാനൊരു 'മാവലായിക്കാരന്‍' ആണ്,
എന്ന് പറയുന്ന ഒരു റോളിലേക്ക്, ഉള്‍വലിഞ്ഞു-  
                     കുറച്ചു കഴിഞ്ഞ് എ.ടി. സിയില്‍ നിന്ന് വിവരം കിട്ടി -
        രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് ഉയര്‍ന്ന്, ടാര്‍ഗെറ്റിലേക്ക് എത്തുന്നു-
                      ഞാന്‍ 'പീപ്പ് ഹോളില്‍' കൂടി നോക്കി - വിജനമായ കുറെ സ്ഥലവും,
  ദൂരെ വലതു വശത്ത്, ഫെന്‍സിനു പുറത്ത് ഒരു ഗ്രാമവും -
                 വിമാനം വന്നു ബോംമ്പിടുന്നതും,  വെടി വെക്കുന്നതും ആയ കാഴ്ച
ഉറ്റു നോക്കി ഇരുന്നു.
                 അല്‍പ സമയത്തിനുള്ളില്‍, റേഞ്ചിലെ ടാര്‍ഗെറ്റ്  വെച്ചിരിക്കുന്ന സ്ഥലത്തിന്റെ അര കിലോമീറ്റര്‍ അപ്പുറത്ത് നിന്നേ, പൊടിപടലം പൊങ്ങുന്നത് കണ്ടു.
                                പിന്നെ, ചെവി പൊട്ടുമാറു  ശബ്ദത്തില്‍, രണ്ട് വിമാനങ്ങള്‍ ലോലെവലില്‍  ഷെല്‍ട്ടറിന്റെ  മുകളില്‍ കൂടി കടന്നു പോയി -
           ഒരു യുദ്ധത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നില്ല എങ്കിലും, ഇത് പോലെ ഒരു അനുഭവം നടാടെ  ആയിരുന്നു !
             ഒരു എയര്‍ അറ്റാക്കിന്റെ എല്ലാ 'എഫെക്ടും' എനിക്ക് അനുഭവപ്പെട്ടു -
   ഞാനിതെല്ലാം കണ്ട് അനുഭവസംമ്പന്നനായി നില്‍ക്കുമ്പോള്‍ ആണ്, മറ്റൊരു
 കാഴ്ച ശ്രദ്ധിച്ചത് -
                   കുറേ കുരുന്നു കുട്ടികള്‍, വലത് വശത്തെ ഗ്രാമത്തിന്റെ സൈഡില്‍ നിന്നും, ആര്‍ത്തിരമ്പി   ടാര്‍ഗെറ്റു സ്ഥലത്തേക്ക് ഓടി അടുക്കുന്നു -
          ഇതുകണ്ട് അന്തംവിട്ട ഞാന്‍, പോലീസുകാരനെ വിളിച്ചു അത് കാണിച്ചു-
     "ഈ ഡ്യൂട്ടിക്ക് വന്നതുകൊണ്ട്, 'ചാര്‍സൌബീസ്' അയാളുടെ മുറുക്കാനിലെ
ഏലക്കയുടെ അഭാവത്തെ കുറിച്ച് ആയിരുന്നു  അയാളുടെ ജല്‍പനം-
         വയര്‍ലെസ്സില്‍, അടുത്ത 'ഫയറിംഗ് സോര്‍ട്ടിയുടെ, അറിയിപ്പ വന്നു !
                         ഞാന്‍ കൂടെ വന്ന 'ഇന്‍ ചാര്‍ജിന്റെ' തോളില്‍ തട്ടി  എന്റെ  ഉല്ഖണ്ട  അറിയിച്ചു -
                    അങ്ങേരും,  ഒരു കുത്ത് ചീട്ടുമായി 'സോളിട്ടയര്‍' കളിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു !
                       എനിക്ക് നിക്കകള്ളി ഇല്ലാതെ ആയി !
     ഞാന്‍ 'വയര്‍ലെസ് സെറ്റിന്റെ' ബട്ടണുകളില്‍, അവിടെയും ഇവിടെയും എല്ലാം അമര്‍ത്തി -
              റേഞ്ചില്‍ ആളുകളുണ്ട് എന്ന് പറയാനുള്ള വ്യഗ്രതയില്‍ -
                      വയര്‍ലെസ്കാരന്‍ എന്നെ തള്ളി മാറ്റിയിട്ട് പറഞ്ഞു-
                                      "നീ,  എന്റെ ജോലി ചെയ്യണ്ട" -
     അന്ന് കൂടുതലും ' ഹണ്ടര്‍ സ്ക്വാര്‍ഡനുകള്‍' ആയിരുന്നു എയര്‍ ഫോഴ്സില്‍-.
                പുതിയ പൈലട്ടുകള്‍, 'ട്രെയിനറിലും' , അല്ലാത്തവരെ, ഫൈറ്റര്‍ വിമാനങ്ങളിലും  ആണ് പോകുന്നത് -
               ഫൈറ്റര്‍ വിമാനങ്ങളില്‍, ' എമപ്ടി ഷെല്‍' , (വെടി ഉണ്ടയുടെ പുറകു വശത്തെ,  മെറ്റല്‍ ഭാഗം) വിമാനത്തില്‍ തന്നെ ശേഖരിച്ച് കൊണ്ട് വരാനുള്ള
സംവിധാനം ഉണ്ട് -              
                                     'ട്രെയിനര്‍'  വിമാനങ്ങളില്‍, ഇവ വെളിയിലേക്ക് തെറിച്ചു പോകാനുള്ളതാണ് സംവിധാനം-
        ഈ 'എമപ്ടി ഷെല്‍'  ശുദ്ധമായ പിച്ചളയില്‍ ഉണ്ടാക്കപ്പെട്ടവ ആയിരുന്നു-
                   ഒരെണ്ണം ഏതാണ്ട് നാനൂറു ഗ്രാം വരും -  മാര്‍ക്കറ്റില്‍ അന്നത്തെ കാലത്ത് (എഴുപതുകളില്‍ ) അഞ്ചു രൂപയോളം വില വരും -
                  ഇത് പറക്കാനാണ്‌, പിള്ളേര്‍ ഓടി വന്നിരുന്നത് -
   വേഗതയും, ഫെന്‍സിന്റെ കീഴില്‍ കൂടി നൂണ്ട്  കയറാനും സൗകര്യം ഉള്ള കുട്ടികള്‍ -
               അതുകൊണ്ട് അവിടത്തെ 'പിച്ചള' മുതലാളികളുടെ അനുവര്‍ത്തികള്‍
      ആയിരുന്നു ആ കുട്ടികള്‍. ---
                           ആ കുട്ടികള്‍ക്ക് 'ഡൈവ്' ചെയ്ത് വരുന്ന വിമാനം, ഫൈറ്റര്‍ ആണോ,    'ട്രെയിനര്‍'  ആണോ എന്ന് മനസ്സിലാക്കാന്‍ ഉള്ള പരിജ്ഞാനവും ഉണ്ടായിരുന്നു !
              ഒരു 'സോര്‍ട്ടി' ഫയര്‍ ചെയ്ത് പോയാല്‍, അടുത്തത് എത്ര മിനിട്ട് കഴിഞ്ഞാണ് വരുന്നത്, എന്ന ഉറപ്പും!
           പക്ഷെ, ആ ഉറപ്പ്  എയര്‍ ഫോഴ്സ് അറിഞ്ഞു കൊടുത്തതാണ് എന്ന്,
അവര്‍ക്കും അറിയില്ല !
         ആ റേഞ്ച് തുടങ്ങിയ കാലം മുതലേ, ഈ പ്രശ്നം അവിടെ ഉണ്ടായിരുന്നു-
                    "പട്ടാള കാര്യം മുറ പോലെ"  എന്ന് പണ്ട് നടന്നത് കാരണം, ഒന്ന് രണ്ട് 'കാഷ്വാലിട്ടീസും' ഉണ്ടായിട്ടുണ്ട് എന്നാണു പാണന്മാര്‍ പാടുന്നത് -
                 
       എന്തായാലും ഒരുപാട് പൈലറ്റ്മാര്‍ക്ക്, ഈ ദൃശ്യം ഒരു അസൌകര്യമായി വന്നപ്പോള്‍,
              "മമ്മത് മലയിലേക്കു വന്നില്ല എങ്കില്‍, മല മമ്മദിന്റെ അടുത്തേക്ക് വരാം" എന്ന രീതിയില്‍ അവരുടെ സമീപനം മാറ്റി -
         ഒരു  'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞാല്‍ അടുത്ത മൂന്നെണ്ണം  ഫൈറ്റര്‍ സോര്‍ട്ടികള്‍ ആയിരിക്കും - അതും  'ട്രെയിനര്‍ സോര്‍ട്ടി' കഴിഞ്ഞുള്ള ദൈര്‍ഘ്യം
നീട്ടിക്കൊണ്ട് -
                ഈ അലിഘിത വ്യവസ്ഥയാണ്‌ ഞാന്‍ അവിടെ കണ്ടത് -
       അങ്ങിനെ, ജാംനഗറില്‍ അടുത്തടുത്ത്‌ രണ്ട്  'ട്രെയിനര്‍ സോര്‍ട്ടികള്‍'
 ചെയ്യാതെ ആയി !
                       "നാടോടുമ്പോള്‍ നടുവേ ഓടണം"
------------------------------------------------------------------------------------------------------