Reminiscece Of Air Force Life

Sunday, May 19, 2013

ഞാൻ അംബാനി ആയ കഥ - 2

          ഇത്   "ഞാൻ അംബാനി ആയ കഥ - 1" എന്ന പോസ്റ്റിന്റെ  തുടർച്ച -
-----------------------------------------------------------------------------------------------------------

             ഇടിവെട്ടുന്ന പോലെയുള്ള ഒരു ശബ്ദത്തോടെ, ഷെഡിന്റെ മേൽക്കൂര, മേഞ്ഞ ഓടുകളുമായി, മൊത്തം നിലം പൊത്തുമ്പോൾ, വശങ്ങൾ അടച്ചു
കെട്ടാതിരുന്നതിനാൽ, താഴെയുള്ളവർ എല്ലാം ഓടി രക്ഷപ്പെട്ടു.
             ഞാനാകെ വിറങ്ങലിച്ചു, തരിച്ചു നിൽക്കുമ്പോഴാണ്, ഭാര്യയുടെ മുത്തച്ഛന്റെ ഒരു കമന്റ്!"
                  "അന്നേ ഞാൻ പറഞ്ഞതല്ലേ, വിറക് പുരയുടെ പടിഞ്ഞാറേ ഭാഗം
വാഴുന്നതല്ല എന്ന്"!
             രോഷാകുലനായ ഞാൻ, ആരാ പറഞ്ഞത് എന്ന്  നോക്കുക പോലും ചെയ്യാതെ, വായിൽ വന്ന ഒരു സരസ്വതി കൂട്ടി പറഞ്ഞു-
           "നിങ്ങൾ, നിങ്ങളുടെ പണി നോക്ക്- ഞാൻ ഇവിടെത്തന്നെ പണിയും"!
                     അന്തം വിട്ട മുത്തച്ഛൻ, അകത്തോട്ടു വലിഞ്ഞു!
          എയർ ഫോഴ്സീന്നു വിരമിച്ചതിന്റെ, ഇത് വരെ കാണാത്ത കാശല്ലേ എന്റെ കൈയ്യിൽ ഉള്ളത്!
                "ചാകര കണ്ട ചെമ്പൻ കുഞ്ഞിന്റെ അവസ്ഥ"!
                               ഞാൻ ആ സ്ഥലത്ത് തന്നെ, കോണ്‍ക്രീറ്റ് തൂണുകൾ വാർത്ത്, കോഴിക്കൂട് പണിഞ്ഞു.
                         ഒന്നല്ല, മൂന്നെണ്ണം !
                                      ചന്ദ്രൻ പിള്ള തന്ന മേൽവിലാസത്തിൽ നിന്ന്, ബ്രോയിലർ കോഴിക്കുഞ്ഞുങ്ങളെയും വരുത്തി.
                    എന്റെ കുഞ്ഞുങ്ങളെപ്പോലും പരിപാലിച്ചിട്ടില്ലാതിരുന്ന
ശ്രദ്ധയിൽ,
ഓരോ ദിവസവും ഉള്ള അവയുടെ വളർച്ചയിൽ, ഞാൻ കോൾമയിർ കൊണ്ടു.
                        പുതുതായി തുടങ്ങിയ ഫാമും, അതിനാൽ മലിമസമാകാത്ത അന്തരീക്ഷവും കൊണ്ടായിരിക്കാം -
                      എട്ടാഴ്ച  എടുക്കും വളർച്ചയാകുന്നതിന്,  എന്നതിനുപരി, ആറ്  ആഴ്ചകൾ കഴിഞ്ഞപ്പോൾ തന്നെ, അവ 'വയസ്സറിയിച്ചു'!
       അപ്പോഴാണ്, 'മാർക്കറ്റിംഗ്  ആന്ഗിളിനെക്കുറിച്ച്' ആലോചിച്ചത്!
                      കൊച്ചി നഗരത്തിൽ ഞാൻ തെണ്ടി നടന്നപ്പോൾ, എല്ലാപേർക്കും അവരുടെതായ, സ്ഥിരം ഇടപാടുകൾ ഉണ്ട്.     
                     എന്റെ കോഴികൾ, എഴാഴ്ച കഴിഞ്ഞ് നിന്നപ്പോൾ, അതുപോലെ വരിവരിയായി പുര നിറഞ്ഞു നിൽക്കുന്ന പെണ്മക്കളുള്ള, ഒരു പിതാവിന്റെ വേവലാതി ഞാൻ മനസ്സിലാക്കി!
                      കോഴികൾ മയിലുകളുടെ ആകാരം പ്രാപിക്കുന്നു!
          മാർക്കറ്റിൽ വേണ്ടത് ഒരു കിലോ, അല്ലെങ്കിൽ ഒരു കിലോ ഇരുന്നൂർ ഗ്രാം
ഉള്ള കോഴികളെയാണ്-
                   ' ഗജ രാജ വിരാജിത മന്ദഗതി'  എന്നൊക്കെ കണ്ട ഞാൻ, അവസാനം നടക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ, കുത്തിയിരുന്ന്, "എന്നെ, കുതിരപ്പുറത്ത്  വരുന്ന രാജകുമാരൻ, എന്നാണ് കൊണ്ടുപോകുക', എന്ന്
'അറബി കഥയിലെ' പെണ്‍കുട്ടി, ചോദിക്കുന്ന പോലെ തോന്നി!
                     ഇനി 'അറബി' കല്ല്യാണമേ നിവർത്തിയുള്ളൂ-
                                   മാനേജുമെന്റ് പഠിച്ച ഞാൻ, ഓരോ കണക്കുകളും, കുറിച്ച് വെക്കുന്നുണ്ടായിരുന്നു-
          "ഒരുദിവസം ഒന്നര രൂപയുടെ തീറ്റയും ഒരു രൂപയുടെ വളർച്ചയും"!
                              പണ്ട് കണ്ട ഒരു നാഗേഷ് സിനിമ ഓർമ വന്നു!
                     വരവ് എട്ടണ, ചിലവ് പത്തണ, കടശിയിൽ തുണ്ടണ !!
          രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ, ഈ 'ഇൻവേഴ്സിലി  പ്രോപ്പോഷണൽ'  (വിപരീത അനുപാതം) തിയറിയുടെ ഗ്രാഫ്, പല നിറങ്ങളിൽ കൂടി, ഞാൻ സ്വപ്നത്തിൽ കൂടി കണ്ട്, ഞെട്ടി ഉണരാൻ തുടങ്ങി!
                        അങ്ങിനെ, ആദ്യത്തെ ബാച്ചിൽ ഉണ്ടായ മക്കളെ, കൊച്ചിയിലെ,
കോൾഡ്  സ്റ്റോറേജു ഉണ്ടായിരുന്ന 'അറബികൾക്ക്', ഞാൻ കിട്ടിയ കാശിന്
വിറ്റു -
          'ഉസ്താദ് ഹോട്ടൽ' എന്ന സിനിമയിൽ കണ്ട പോലെ ഉള്ള, 'കായിക്ക'
എന്നൊരു ഉസ്താദ് ഉണ്ടായിരുന്നു, അന്ന് കൊച്ചിയിൽ.  ആ സിനിമ തന്നെ, അങ്ങേരെ ആസ്പദമാക്കി ഉണ്ടാക്കിയതാണോ എന്ന് എനിക്ക് സംശയമില്ലാതില്ല!
               ''കായിക്കയുടെ' ബിരിയാണി ആണോ, ജനം ഇടിച്ചു കേറും!
          ഞാൻ അങ്ങേരെ കണ്ട്, എന്റെ അവസ്ഥ ഉണർത്തിച്ചു.
           "ഞങ്ങൾ പൊതുവെ 'ഹലാൽ' ചെയ്ത കോഴികളെ എടുക്കാറുള്ളൂ".  
                                      കൊച്ചിയിലുള്ള മുഴുവൻ  കോൾഡ് സ്ടോരേജിനും,
താങ്ങാൻ പറ്റാത്ത പോലുള്ള, സമ്പത്ത് ആയിരുന്നു എന്റെ കൈവശം!
                   "അല്ലേലും, വെള്ളവും അടിച്ചു, തിന്നാൻ വന്നിരിക്കുന്ന ഈ 'ബാലാലുകൾ' എല്ലാം, സംശുദ്ധമായ ജീവിതമാണോ നയിക്കുന്നത്"?
                  കായിക്ക ഒന്ന് ഉറക്കെ ചിന്തിച്ചിട്ട്‌, പറഞ്ഞു ...
   'തന്റെ മയിലുകളെ കൊണ്ട്, ഇന്ന കോൾഡ് സ്റൊരേജിൽ കൊട്, ഞാൻ
 വിളി ച്ചു പറയാം '!
                   എനിക്ക് പുര നിറഞ്ഞു നില്ക്കുന്ന എന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ, ഒരു തീരുമാനം ആയല്ലോ എന്ന സമാധാനം!
                   പിന്നീട് ഞാൻ അറിഞ്ഞു, കായിക്കയുടെ തന്നെയാണ്, അല്ലെങ്കിൽ വേണ്ടപ്പെട്ട ആരുടേതോ ആണ്,  ആ  'കോൾഡ് സ്ടോറേജ്' എന്ന് !
                               എന്തായാലും, അങ്ങിനെ, എനിക്ക് ബോധമുണ്ടായി  -                   .  .                                     "സൃഷ്ടി മാത്രമല്ല എന്റെ ദൗത്യം-അതിന്റെ സംരക്ഷണവും എന്റെതാണ് എന്ന്"  !
                 "അല്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നവും, എന്റെത് മാത്രമാണ് എന്നത്"
                                        സൊ, 'മാർക്കറ്റ് പെനിട്രേഷൻ'!
                 പഴയ 'മാനെജ്മെന്റ്' സൂക്തങ്ങൾ ഞാൻ ഓർത്തു.
                              അന്ന് കൊച്ചിയിൽ ഉണ്ടായിരുന്ന 'ചാരിയറ്റ്', 'സീകിങ്ങ്', ഇന്റർനാഷനൽ തുടങ്ങിയ നിരവധി ഹോട്ടലുകളിൽ, ഞാൻ ഇടിച്ചു കയറി, ബിസ്സിനസ് ഉറപ്പിച്ചു -
             ചെറുപ്പമായത് കൊണ്ട്, ലക്ഷ്യം കാണാനുള്ള എന്റെ കഴിവിൽ, ഞാൻ തന്നെ അത്ഭുതപ്പെട്ടിട്ടുണ്ട്!
               "പക്കാവട വിറ്റ് നടന്നിരുന്ന 'ധീരുബായ് അംബാനിയുടെ' വിജയ ഗാഥ,
കേസ് സ്റ്റഡി ആയി പഠിച്ചത് ഓർത്തു.
           ബ്രോയിലർ ചിക്കൻ ഡിമാൻണ്ടുള്ള ഇടങ്ങൾ, ഞാൻ തപ്പി പിടിച്ചു.
              ലക്ഷ്വറി ക്രൂയിസ് അടുക്കുന്ന 'മറൈൻ' ക്ലബ്, ആകസ്മികമായി, പാർട്ടികൾ, നടത്തപ്പെടുന്ന ഹോട്ടലുകൾ, അന്തർ ദേശീയ സെമിനാറുകൾ നടക്കുന്ന വേദികൾ  .
                 പെട്ടന്നുള്ള, ഈ ആവശ്യങ്ങൾ, സ്ഥിരം നൽകുന്ന സപ്ലേയേഴ്സിന്,  , നേരിടാൻ പറ്റുകയില്ല.
                     ഇങ്ങനെയുള്ള, അടുത്ത മാസത്തെ വേദികളും, ആവശ്യങ്ങളും, മുൻകൂട്ടി അറിയാനുള്ള ഒരു സംവിധാനം, ഞാൻ മെനഞ്ഞെടുത്തു.
           അങ്ങിനെ പെട്ടെന്ന് വരുന്ന ആവശ്യങ്ങൾക്കായി, അമ്പതും അറുപതും ഒക്കെ, എനിക്ക് നൽകാൻ പറ്റുന്ന ഒരു ചുറ്റുപാടുണ്ടാക്കി.
                                             ഇതെല്ലാം നടക്കുന്നത്, ഒരു ജീവജാലത്തെ പോലും ഉപദ്രവിക്കാത്ത, സസ്യ ഭുക്കുകൾ ആയ എന്റെ ഭാര്യയുടെ വീട്ടുമുറ്റത്ത് വെച്ചാണ്!
             "പത്തു മണിയോടെ അമ്പത് കോഴികളെ, കൊന്ന്, ഡ്രെസ് ചെയ്ത്, ഹോട്ടലിൽ, ഏൽപ്പിക്കേണ്ട പരുവത്തിൽ ആക്കുന്ന പ്രക്രിയയിൽ, എന്റെ ഭാര്യയും ഭാഗഭാക്കായിരുന്നു, എന്നുള്ളതാണ്, സൌകര്യപൂർവ്വം ഞാൻ മറന്നു പോയ മറ്റൊരു സത്യം!
    ആദ്യമൊക്കെ ഇവയെ കൊല്ലുന്ന, പ്രക്രിയയിൽ നിന്ന് ഞാൻ വിട്ടു നിന്നു.
            പിന്നീട്, അതും ഒരാവശ്യമായി വന്ന ഘട്ടങ്ങളിൽ, കർമ നിരതനായ,
ഇറച്ചി വെട്ടുകാരന്റെ സമീപം, ദൈവത്തെ ശരിക്ക് മനസ്സിലാക്കാനായി അയയ്ക്കപ്പെട്ട പണ്ഡിതന്റെ ആ മഹാഭാരത കഥ, ഞാനോർത്തു.
           വിഷമ സന്ധിയിൽ, യോദ്ധവായ അർജുനനെ, കർമ്മയോഗത്തിൽ കൂടി,
യുദ്ധത്തിന് സുസജ്ജമാക്കുന്ന, 'ഗീതോപദേശം'  ഓർത്തു!
                                        "യാന്ത്രികമായ ഒരു നിസ്സംഗതയോടെ, ജീവസന്ധാരണത്തിന് തിരഞ്ഞെടുത്ത പന്ഥാവിലെ, എന്റെ കർമ്മങ്ങൾ ഞാൻ അനുഷ്ടിച്ചു!
        അതും, തല ഒഴിവാക്കി, തൂക്കം കുറയാതെ കത്തി വെക്കാൻ പറ്റുന്ന,
ആ 'ഒപ്ടിമം പോയിന്റു', എന്റെ പണിക്കാർക്ക്, ഞാൻ കാണിച്ചു കൊടുത്തു!
                                            ക്ഷത്രിയരുടെ, തല അരിഞ്ഞ പരശുരാമനെപ്പോലെ,
             ആയിരക്കണക്കിനു ജീവികളുടെ തല അറത്തു മാറ്റിയ എനിക്ക്, വെള്ളം  കുടിക്കാൻ പോലും ആവാതെ, ഉള്ള ഒരന്ത്യമാണ് ഉണ്ടാകുന്നത് എങ്കിലും,
ആരോടും പരിഭവിക്കാൻ പോലും ഒരു വകുപ്പില്ല, എന്ന് മനസ്സിലാക്കുന്നു.
         എങ്കിലും, ഞാൻ ഇപ്പോഴും ഒരു 'നോണ്‍വെജിറ്റേറിയൻ ' ആണ്!
                         ഞാൻ അതിനെ കുറിച്ചും ആലോചിച്ചു. അതിനു ഞാൻ കണ്ട
  മറുപടി, "പ്രകൃതി നിയമം'!-
                    നാഷണൽ ജിയോഗ്രഫി, അനിമൽ പ്ലാനെറ്റ് തുടങ്ങിയ ചാനലുകൾ, തരുന്ന സന്ദേശം. ആ 'അനിമൽ ഇൻസ്റ്റിൻക്ന്റ്', അല്ലെങ്കിൽ ആ താമസിക ഭാവമായിരിക്കാം എന്നെ ഇപ്പോഴും നീതികരിക്കാൻ പ്രേരിപ്പിക്കുന്നത്!
              എപ്പോഴും എന്റെ സൌകര്യാർത്ഥം, ഞാൻ ചെയ്യുന്നതെന്തിനും, സ്വയം  ഒരു ജസ്റ്റിഫിക്കേഷൻ, രൂപപ്പെടുത്തുന്ന അവസ്ഥ !
                          അത് പോട്ടെ, ഫീൽഡിൽ പിടിച്ചു നിൽക്കാൻ കെൽപ്പ് നേടിയ ഞാൻ, കൊച്ചിയിലെ ഒരു വലിയ ഹോട്ടലിലെ മാനേജരുമായി കൂടുതൽ അടുത്തപ്പോൾ, അങ്ങേരു പറഞ്ഞു.
       "രഘു, ഇവിടെ നാടൻ കോഴികളുടെ തന്തൂരിയാണ് സ്പെഷ്യാലിറ്റി.
അതുകൊണ്ട്, ആ ലൈൻ ഒന്ന് നോക്ക്- നമുക്കിരുവർക്കും കുറച്ചുകൂടി മെച്ചമായിരിക്കും "!
               സമീപ ചന്തകളിൽ നിന്ന്, തന്തൂരിക്ക് പറ്റുന്ന നാടൻ കോഴികളെ മേടിക്കാൻ തീരുമാനിച്ചു!
                        കൂട്ടിനു നാടൻ കോഴി കച്ചവടത്തിൽ വൈദക്ധ്യം ഉള്ള ഒരു അബ്ദുള്ളയെയും ചേർത്തു.
                   ഏതാണ്ട് സിനിമയിൽ കാണുന്ന 'മമ്മൂക്കായെ' പോലുള്ള ഒരു കഥാപാത്രം.
              ചന്തയിൽ നിന്ന് കൊണ്ടുവരുന്ന കോഴികളെ, എന്റെ പറമ്പിൽ  തന്നെ,
സൂക്ഷിക്കുന്നത്, ശരിയായ നടപടി അല്ല എന്നറിഞ്ഞ്, അവയെ എന്റെ പണിക്കാരന്റെ വീട്ടിലെ പറമ്പിൽ, സംഭരിക്കാൻ രംഗം ഒരുക്കി.
                          ഈ മിണ്ടാപ്രാണികളെ, ഹോട്ടലിൽ എത്തിക്കുന്നതിന് മുൻപ്,
പിണ്ണാക്കും മണ്ണും ചേർത്ത്, മൃഷ്ടാന്ന ഭോജനം നടത്തുമായിരുന്നു.
                                               "തൂക്കം കൂട്ടാൻ"
                 അത് അബ്ദുള്ളയുടെ, ഫീൽഡിലെ അനുഭവജ്ഞാനം ആണ് !
                        അങ്ങിനെ ഞാൻ അടിവെച്ചടിവെച്ച്, ഉയരുമ്പോഴാണ്, ദൂരെ ചക്രവാളത്തിൽ, കാർമേഘം ഉരുണ്ടുകൂടുന്നത് കാണാൻ ഇടയായത് !
                                  ഒരു ദിവസം കാലത്ത് നോക്കിയപ്പോൾ, തലേദിവസത്തെ ഉത്സവപറ മ്പിലെ  കളിയും കഴിഞ്ഞു, വീട്ടിലേക്ക്‌ ബസ്സിൽ മടങ്ങുന്ന കഥകളി കലാകാരന്മാരെ പോലെ, ഒന്ന് രണ്ടു കോഴികൾ, കൂടിന്റെ മൂലയിൽ നിന്ന് തൂങ്ങുന്നു!
                                     "എന്തോ ഒരു വശപ്പിശക് !"
         അവയെ എത്തേണ്ട സ്ഥലത്ത്, നേരത്തേ എത്തിച്ച്, എന്റെ സഹോദരിക്ക്,
അനിയന്റെ സ്നേഹോപഹാരമായി നൽകി .
                 ഓരോ ദിവസം കഴിയുമ്പോഴും,  ഈ സ്നേഹോപഹാരം ലഭിക്കുന്ന എന്റെ ബന്ധുമിത്രാദികളുടെ ലിസ്റ്റ് നീണ്ടു വന്നു.
          പിന്നെ അവ എന്നെ തോൽപ്പിച്ച് ആത്മഹത്യ ചെയ്യാൻ തുടങ്ങി!.
     അവസാനം എന്റെ കോഴികൾ തൂങ്ങുന്നതിനനുസരിച്ചുള്ള ബന്ധുബലം, എനിക്കില്ല എന്ന സത്യം ഞാൻ മനസ്സിലാക്കി!
                       ഒരു ദിവസം പത്ത്, അടുത്ത ദിവസം അമ്പതു !
   നാട്ടുകാർ എന്റെ കോഴിക്ക് അസുഖം ഉണ്ടെന്ന്, വിദേശ ഹസ്തങ്ങളുടെയും,
 പ്രതിലോമ ശക്തികളുടെയും പ്രേരണയാൽ പറഞ്ഞ് പരത്താൻ തുടങ്ങി!
                "ഞാനൊരു ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു."
             അപ്പോൾ വീണ്ടും, പണ്ട് ലോകം   അവസാനിക്കാൻ പോകുന്നു എന്ന് വിശ്വസിച്ച്, ജപ്പാനിലുള്ള ഒരു 'കൾട്ട്' ചെയ്ത പോലെ, ഒരു കൂട് മുഴുവൻ കൂട്ട
ആത്മഹത്യ ചെയ്തു!!
                                            "ഏതാണ്ട് ഇരുന്നൂറു കോഴികൾ!"
                             എന്റെ സപ്ലൈ ചെയിൻ മുടങ്ങി!
                 കുറച്ചു നാൾ, വേറെ ഫാമിൽ നിന്ന്, അധിക വില കൊടുത്ത് മേടിച്ച്,
എന്റെ മാർക്കറ്റ് നഷ്ടപ്പെടാതിരിക്കാനുള്ള 'തരികിട' നടത്തി!
         സമയത്തിനു വേണ്ടി, ഞാൻ ഒരു "ജെ.പി. സി അന്വേഷണം " പ്രഖ്യാപിച്ചു.
      ഒരു മൃഗ ഡോക്ടരുടെ ഉപദേശം തേടി. അത് ഇങ്ങിനെയും !
            "ഇവയ്ക്ക് 'കൊക്സി' എന്ന അസുഖം ബാധിച്ചിരിക്കുന്നു- മൊത്തം
ഡീഇൻഫെക്റ്റു ചെയ്തിട്ട്, ഒരു  മാസം എങ്കിലും കഴിഞ്ഞേ, ഇവിടെ തുടങ്ങാവൂ."!
                   "സി. എ. ജി യും, സുപ്രീം കോർട്ടും, വിദഗ്ദ്ധ സമിതിയും, എല്ലാം ഇങ്ങനെ തുടങ്ങിയാൽ, ഞാൻ എങ്ങിനെ ജീവിച്ചു പോകും.!
               ഞാനേറ്റ സ്ഥലങ്ങളിൽ, എന്റെ വാക്ക് പാലിക്കാൻ പറ്റിയില്ല എങ്കിൽ,
എന്റെ നിലനിൽപ്, എന്റെ മാർക്കറ്റ്,എന്റെ ഇമേജ്!
                  എന്റെ അനുഭവകഥ ഞാൻ പറഞ്ഞപ്പോൾ, നിങ്ങൾക്ക് നിലവിലുള്ള
എന്തെങ്കിലും ആയി സാദർശ്യം തോന്നിയിട്ടുണ്ട് എങ്കിൽ, അത് തികച്ചും
യദൃച്ഛയാ തോന്നുന്നതാണ് !
               പടുത്തുയർത്തിയ മാർക്കെറ്റ് പോയാൽ, അതോടെ ഞാനും പോയി!!
    അങ്ങിനെയിരിക്കെയാണ്‌ എനിക്ക് ബാങ്കിന്റെ ഇന്റർവ്യൂ കാൾ വരുന്നത് !
                                      ആ വിശേഷവുമായി അടുത്ത പോസ്റ്റിൽ കാണാം!!
----------------------------------------------------------------------------------------------------------

         
         
 

 


               




           

 
         



    









     

10 comments:

  1. പാവം മുത്തച്ഛന്‍!; ഞെട്ടിക്കാണും, അല്ലെ?

    ReplyDelete
    Replies
    1. 'വിനാശ കാലെ വിപരീത ബുദ്ധി -

      Delete
  2. (വരവ് എട്ടണ, ചിലവ് പത്തണ!ഇത് ഇടയ്ക്കു ഇടയ്ക്കു ഗള്ഫിലും കേള്ക്കാം !)


    Really interesting !

    ബാക്കി കഥ പോരട്ടെ !

    ReplyDelete
    Replies
    1. നന്ദി വില്ലെജ്മാൻ

      Delete
  3. മുത്തച്ഛന്‍ ആയിരുന്നല്ലേ ..
    ചില്ലകഷരങ്ങള്‍ " ബളൊക്സ് " പൊലെ കാണിച്ചിരുന്നപ്പൊള്‍
    കഴിഞ്ഞ പൊസ്റ്റില്‍ ഞാന്‍ വായിച്ചത് മുത്തച്ഛി എന്നായിരുന്നു ..
    സംഗതി എങ്ങനെയുണ്ട് ? അപ്പൊഴേ പറഞ്ഞില്ലേ " വാഴില്ല "
    എന്നു പറഞ്ഞാല്‍ വാഴില്ല , കേള്‍ക്കാന്‍ വയ്യായിരുന്നല്ലൊ ?
    ഒന്നു മാറ്റി പണിയാന്‍ അന്നു പറ്റിയില്ലല്ലൊ ...
    ചാത്തന്റെ ശക്തിയാ " കോഴി തൂങ്ങി" വീണേ :)
    മാര്‍ക്കറ്റിംഗ് തന്ത്രങ്ങളൊക്കെ വിശദമായി പറഞ്ഞിട്ടുണ്ടേട്ടൊ .. കൊള്ളാം
    എന്തായാലും ശുദ്ധജീവിയായ് ആ സസ്യഭുക്കിനേ കൊണ്ട്
    കോഴിയേ വരെ കൊല്ലിച്ച കാപാലികാ .. മാപ്പില്ല .........
    ഇനി ബാങ്ക് പോരട്ടെ .. കേട്ടൊ .. സ്നേഹം മാഷെ ..!

    ReplyDelete
  4. വസന്തകാലം നമ്മളെ കഷ്ടപ്പെടുത്തി അല്ലേ?
    ബാക്കി കേള്‍ക്കട്ടെ

    ReplyDelete
  5. വസന്തം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഒരുപാട്
    അസ്വസ്ഥത ഉണ്ടാക്കുന്നു!

    ReplyDelete
  6. "എന്നെ, കുതിരപ്പുറത്ത് വരുന്ന രാജകുമാരൻ, എന്നാണ് കൊണ്ടുപോകുക', എന്ന്
    'അറബി കഥയിലെ' പെണ്‍കുട്ടി, ചോദിക്കുന്ന പോലെ തോന്നി!...... കൊള്ളാം

    ReplyDelete
  7. ചാകര കണ്ട ചെമ്പൻ കുഞ്ഞിന്റെ അവസ്ഥ"!

    വസന്ത വന്നു ചെമ്പൻ കുഞ്ഞിന്റെ നില പരുങ്ങലില്‍ ആക്കിയ കഥ
    ഇഷ്ടമായി.:)

    ReplyDelete